തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ വിജിലൻസിൻ്റെയും ആഭ്യന്തര വകുപ്പിൻ്റെയും ഒളിച്ചുകളി. ക്രിമിനൽകേസിൽ പ്രതിയായവരെയും കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടവരെയും സംബന്ധിച്ച വിവരങ്ങളാണ് വകുപ്പുകൾ മറച്ചുപിടിക്കുന്നത്. എന്നാൽ അപേക്ഷകൻ പലവട്ടം പരാതി നൽകിയതോടെ വിവരാവകാശ കമ്മീഷണർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ കഴിഞ്ഞ 10 വർഷക്കാലത്തെ അഴിമതിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അഴിമതിക്കാരും ക്രിമിനലുകളുമായ സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ തേടി തൃശൂർ മാളയിലെ പൊതുപ്രവർത്തകനായ ഷാൻ്റി ജോസഫാണ് വിവരാവകാശ അപേക്ഷ നൽകിയത്. 2015 ജനുവരി 1 മുതൽ 2025 ജനുവരി 31 വരെയുള്ള കാലയളവിൽ പൊലീസ് അറസ്റ്റ് ചെയ്തവരും വിജിലൻസ് അറസ്റ്റ് ചെയ്തവരുമായ ആളുകളെ സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ. എന്നാൽ കഴിഞ്ഞ ജനുവരി 21 ന് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പലവിധ കാരണങ്ങൾ പറഞ്ഞ് വകുപ്പുകൾ അപേക്ഷ നിരസിച്ചു.
മാസങ്ങൾ കഴിഞ്ഞിട്ടും ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതായതോടെ ഷാൻ്റി വിവരാവകാശ കമ്മീഷണറെ സമീപിച്ചു. കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ഷാൻ്റിക്ക് വ്യക്തമായ മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ വിവരങ്ങൾ ഭാഗികമായെങ്കിലും അപേക്ഷകന് കൈമാറാൻ പിന്നെയും മാസങ്ങളെടുത്തു. പക്ഷെ കമ്മീഷൻ ഇടപെടലിനെ തുടർന്ന് ഷാൻ്റിക്ക് ലഭിച്ച മറുപടികളിലാകട്ടെ ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.
വിജിലൻസിൽ നിന്നു ഷാൻ്റിക്ക് ലഭിച്ച മറുപടിയും രേഖകളും ന്യൂസ് മലയാളം പരിശോധിച്ചു. കഴിഞ്ഞ 10 വർഷക്കാലയളവിൽ സംസ്ഥാനത്ത് നടന്ന അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞത്. 14 ജില്ലകളിൽ നിന്നായി ഇക്കാലത്തിനിടെ 326 ഉദ്യോഗസ്ഥരാണ് കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടത്. ഇവരാവട്ടെ ജനങ്ങളിൽ നിന്നും കൈക്കൂലിയായി വാങ്ങിയത് 1, 46, 42, 170 രൂപയോളം വരും . പാലക്കാട്ട്, തൃശൂർ , മലപ്പുറം ജില്ലകളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ പിടിക്കപ്പെട്ടതെന്നും ഈ രേഖകളിൽ നിന്നും വ്യക്തമാണ്.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ആഭ്യന്തര വകുപ്പ് ഇതുവരെയും മറുപടി നൽകാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭ്യമല്ല. എന്നാൽ വിജിലൻസിൻ്റെ വ്യക്തതയില്ലാത്ത വിവരാവകാശ മറുപടിയിൽ നിന്നും പല സുപ്രധാന വിവരങ്ങളും ആർക്കും കണ്ടെത്താൻ കഴിയും. സർക്കാർ താൽപര്യ പ്രകാരം മറച്ച് പിടിക്കുന്ന വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുമെന്നും വിവരാവകാശ കമ്മീഷണറുടെ ഇടപെടൽ കേസിൽ പ്രതീക്ഷയാണെന്നും പരാതിക്കാരനായ ഷാൻ്റി ജോസഫ് പറയുന്നു.