കോഴിക്കോട്: വയനാടിൻ്റെ സ്വപ്ന പദ്ധതി യാഥാർഥ്യത്തിലേക്ക്. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന്. പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കുക എന്നാതാണ് ലക്ഷ്യം. ആനക്കാംപൊയിലിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയാണ് കള്ളാടിയിലേത്. ഭീമാകാരനായ പാറയ്ക്ക് നടുവിലൂടെ നിർമിക്കുന്ന തുരങ്ക പാതയ്ക്ക് നിരവധി വ്യത്യസ്തതകളാണുള്ളത്. ആശങ്കയേതുമില്ലതെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലുവരിപ്പാത ഒരുങ്ങുന്നത്.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ആദ്യത്തെ ബൃഹത്തായ പദ്ധതിയാണ് കള്ളാടിയിലെ തുരങ്ക പാത. രാജ്യത്തെ ഏറ്റവും നീളം കൂടിയ ഇരട്ട ടണൽ എന്ന പ്രത്യേകതയും കള്ളാടി ആനക്കാമ്പൊയിൽ ബദൽ പാതയ്ക്കുണ്ട്. ഏറ്റവും സുരക്ഷിതമായ ആധുനിക ബദൽ പാത ആയിരിക്കും കള്ളാടിപ്പാത എന്ന് ലിൻ്റോ ജോസഫ് എംഎൽഎയും വ്യക്തമാക്കുന്നു.
എല്ലാ ആധുനിക സുരക്ഷാ സംവിധാനങ്ങളും ടണൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടണലിൻ്റെ ഓരോ 200 മീറ്ററിലും പരസ്പരം ബന്ധിപ്പിക്കുന്ന പാസേജുകൾ ഉറപ്പാക്കിയിട്ടുണ്ട്. ഓരോയിടത്തും അതിനൂതന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
വർഷങ്ങൾ നീണ്ട പഠനങ്ങൾക്ക് ഒടുവിലാണ് അതിനൂതനമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. തുരങ്ക പാതയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂം ഉണ്ടാകും. തുരങ്കപാതക്കുള്ളിൽ ആശങ്കപ്പെടുന്ന ആളുകൾക്ക് അടിയന്തരമായി കണ്ട്രോൾ റൂമിനെ ബന്ധപ്പെടാവുന്ന രീതിയിലുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.