

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കായി ഒരുക്കുന്ന സർക്കാർ ടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറി തുടങ്ങി. മൂന്നാം ഘട്ട പരിശോധന പൂർത്തിയാക്കിയ ഏഴു വീടുകളാണ് കുടുംബങ്ങൾക്ക് യോഗം വിളിച്ച് താക്കോൽ നൽകിയത്. ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുന്ന 178 വീടുകളാണ് ഘട്ടം ഘട്ടമായി കുടുംബങ്ങൾക്ക് കൈമാറുന്നത്.
ടൗൺഷിപ്പിലെ മൂന്നാമത്തെ സോണിലെ എ ക്ലസ്റ്ററിലെ ഏഴ് വീടുകളാണ് കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണിൻ്റെ എൻജിനിയർമാരും ടൗൺഷിപ് ഗുണഭോക്താക്കളും ചേർന്നുള്ള മൂന്നാം ഘട്ട പരിശോധന നടത്തിയത്. നിർമാണരീതി, വീടുകളുടെ പ്രത്യേകത, ഉപയോഗിച്ച വസ്‌തുക്കളുടെ ഗുണമേന്മ എന്നിവ ഗുണഭോക്താക്കളോട് വിവരിച്ച ശേഷമാണ് വീടുകൾ കൈമാറിയത്.
ലഭിച്ച വീടുകളിൽ പൂർണ സംതൃപ്തിയാണുള്ളതെന്നും എന്നാൽ ആദ്യ ഘട്ടത്തിൽ നിശ്ചയിച്ച 178 വീടുകളും കൈമാറിയതിന് ശേഷം ഒരുമിച്ച് താമസം തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നാണ് നിലവിൽ വീടുകൾ കൈമാറിയ ഗുണഭോക്താക്കൾ അറിയിച്ചത്.
മൂന്നാംഘട്ട പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ ബാക്കിയുള്ള വീടുകൾ കൂടി കൈമാറും. രണ്ടാഴ്ചയ്ക്കുള്ളിൽ ഘട്ടം ഘട്ടമായി 178 വീടുകളും കൈമാറുവാനാണ് തീരുമാനം.