എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി. വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അംഗങ്ങൾ ശബ്ദ സന്ദേശം അയച്ചത്.
രാഹുലിനെ പിന്താങ്ങുന്ന നേതാക്കന്മാരെ ആലോചിച്ച് ലജ്ജ തോന്നുന്നുവെന്നാണ് ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന് വിമർശനം ഉന്നയിച്ചത്. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ മെസ്സേജ് അയച്ചു. അവർ പാർട്ടി പ്രവർത്തനം തന്നെ അവസാനിപ്പിച്ചു പോകുകയാണ് ഉണ്ടായതെന്ന് ആഷിക് പറഞ്ഞു.
എന്നാൽ ജില്ലാ ഭാരവാഹികളിൽ 70% ത്തോളം വരുന്ന പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകുമെന്ന് ജില്ല വൈസ് പ്രസിഡൻറ് ചെറിയാൻ ജോർജും പ്രതികരിച്ചു. നമ്മളൊക്കെ എത്രപാട് പെട്ടിട്ടാ ക്ലീൻ ഇമേജ് കൊണ്ടുനടക്കുന്നത്. എന്നിട്ട് നമ്മളെ കൂട്ടത്തിലെ പ്രധാനപ്പെട്ട ഒരുത്തൻ ഏറ്റവും മെനകേട് കാണിച്ചിട്ട്, അവനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം നമ്മളുടേതായി മാറുകയാണ്. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നത്. കാശ് വാങ്ങിയിട്ട് ഒന്നു അല്ലല്ലോ ഈ പണിക്ക് ഇറങ്ങിയിട്ടുള്ളത്. നമുക്ക് പൊതുപ്രവർത്തനത്തോട് താൽപ്പര്യം ഉള്ളതുകൊണ്ടല്ലേ, എന്നും ചെറിയാൻ ജോർജിൻ്റെ ശബ്ദ സന്ദേശത്തിലുണ്ട്. വിമർശനത്തിന് പിന്നാലെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന് ഒൺലി ആക്കി ചെയ്ഞ്ച് ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്കായുള്ള സമ്മർദം ഏറിവരുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസിൽ നിന്നും ഇത്തരം വിമർശനങ്ങൾ ഉയരുന്നത്. പ്രതിപക്ഷ നേതാവടക്കം രാഹുലിനെ തള്ളിപ്പറയുന്നതാണ് ഇന്നത്തെ വാർത്താദിനത്തിൽ കാണാൻ സാധിച്ചത്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവച്ചേ മതിയാകൂ എന്നാണ് സതീശൻ പറഞ്ഞത്. ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഗൗരവം സതീശന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
ഏത് പ്രസ്ഥാനത്തിലായാലും പൊതു പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. രാഷ്ട്രീയ നേതാക്കളുടെ സ്വഭാവശുദ്ധി ജനങ്ങള്‍ വിലയിരുത്തും, വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും അവര്‍ കളങ്കരഹിതരാകണമെന്നായിരുന്നു ടി. എന്‍. പ്രതാപൻ പ്രതികരിച്ചത്. എന്നാൽ രാഹുലിനെ പിന്തുണച്ച് കൊണ്ടാണ് ഷാഫി പറമ്പിൽ രംഗത്തെത്തിയത്. ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. കത്ത് വിവാദം കത്തുമ്പോള്‍ മറയ്ക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. രാഹുലിന് എതിരെ നിയമപരമായി പരാതിയില്ലാത്തതിനാൽ നടപടി ഇല്ലെന്ന അർഥത്തിലാണ് ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചത്.