തൃശൂർ: ചൊക്കനയിൽ പാദം അടർന്ന നിലയിൽ കാട്ടുകൊമ്പനെ കണ്ടെത്തി. കാരിക്കടവിനും ചൊക്കനയ്ക്കും ഇടയിലുള്ള വനമേഖലയിലാണ് വലതു ഭാഗത്തെ പിൻ കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആനയെ കണ്ടത്. ആനയുടെ പിൻകാലിൻ്റെ പാദം പൂർണമായും വേർപെട്ട അവസ്ഥയിലാണ്. തോട്ടം തൊഴിലാളികളാണ് അവശനിലയിലായ ആനയെ ആദ്യം കണ്ടത്.
വിവരമറിഞ്ഞതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ നിരീക്ഷിച്ചു വരികയാണെന്നും പരിക്കിൻ്റെ തീവ്രതയനുസരിച്ച് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കാട്ടാനയ്ക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നടപടി വനംവകുപ്പ് ആരംഭിച്ചു.