തൃശൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. വിവാദങ്ങളെയും തീർഥാടനത്തെയും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ജയകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ. ജയകുമാർ എന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ജാഗ്രത ഉണ്ടാകും. ശബരിമല സീസൺ ആരംഭിക്കാനിരിക്കുകയാണ്. തീർഥാടനത്തിനാകും അടിയന്തര പരിഗണന നൽകുക. ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് കയ്യിൽ കിട്ടിയിട്ട് വിശദമായി സംസാരിക്കാം എന്നും കെ. ജയകുമാർ പറഞ്ഞു.
വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷമാകും പ്രഖ്യാപനമുണ്ടാകുക. കാലാവധി കഴിഞ്ഞതുകൊണ്ടാണ് പി.എസ്. പ്രശാന്തിനെ നീക്കുന്നതെന്നാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ വിശദീകരണം. അതേസമയം, വി.എൻ. വാസവൻ്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 12ന് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.