
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നല്‍കിയാണ് ചരക്ക് കപ്പലിനെ സ്വീകരിച്ചത്. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ തുറമുഖത്ത് ഐറിന ബെർത്ത് ചെയ്യുന്നത്.
രാവിലെ 08.45ഓടെയാണ് കപ്പല്‍ വിഴിഞ്ഞത്ത് ബെർത്ത് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ ഐറിന പുറംകടലില്‍ എത്തിയിരുന്നു. ഏഴോളം കപ്പലുകള്‍ വിഴിഞ്ഞത് ചരക്കുനീക്കം നടത്തുന്നതിനാലാണ് ബെർത്ത് ചെയ്യുന്നതില്‍ കാലതാമസം നേരിട്ടത്.
തൃശൂർ സ്വദേശിയായ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റന്‍. കണ്ണൂർ സ്വദേശിയായ അഭിനന്ദ് ഉൾപ്പെടെ 35 ജീവനക്കാരാണ് കപ്പലിലുള്ളത്. 2003ലാണ് ഈ കപ്പല്‍ കമ്മീഷന്‍ ചെയ്തത്.
ലൈബീരിയന്‍ പതാകയുടെ കീഴില്‍ മെയ് 28നാണ് സിംഗപ്പൂരില്‍ നിന്ന് കപ്പല്‍ വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. വിഴിഞ്ഞത്ത് കണ്ടെയ്നറുകള്‍ ഇറക്കിയശേഷം കപ്പല്‍ സ്പെയിനിലേക്ക് തിരിക്കും. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ചരക്ക് കപ്പലാണ് ഐറിന. 4,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയാണ് ഈ കപ്പലിനുള്ളത്. എംഎസ്‌സിയുടെ തന്നെ തുർക്കിയ, മിഷേൽ കപ്പെല്ലിനി എന്നീ ചരക്കുകപ്പലുകള്‍ മുന്‍പ് വിഴിഞ്ഞത്ത് ബെർത്ത് ചെയ്തിരുന്നു.