തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യുദ്ധ ഭൂമിയായി തലസ്ഥാനം. യുവമോർച്ചയുടെ നിയമസഭാ മാർച്ചിൽ വൻ സംഘർഷം. പല റൗണ്ട് ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ ഒരു പ്രവർത്തകന് പരിക്കേറ്റു.
സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിലും ഇന്ന് സംഘർഷം സാഹചര്യമായിരുന്നു. എംഎൽഎമാരായ അൻവർ സാദത്തും മാത്യു കുഴൽനാടനും സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നു. പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡ് പിടിച്ചെടുത്തു. നാടകീയ രംഗങ്ങൾക്കാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്.
സ്വർണക്കൊള്ളയിൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയാണ്. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദമാണ് എസ്ഐടി ഇങ്ങനെ നീങ്ങാൻ കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയതോടെ ഭരണപക്ഷ അംഗങ്ങളും നേരിടാൻ മുന്നോട്ടുവന്നു.