തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചടികൾ മറയ്ക്കാൻ പ്രതിപക്ഷം ബോധപൂർവം കുഴപ്പം ഉണ്ടാക്കുക്കകുയാണ്. വി.ഡി.സതീശൻ അക്രമത്തെ ന്യായീകരിക്കുന്നു. എസ്ഐടിയെ നിയന്ത്രിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൂർണ തൃപ്തിയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം ബാനർ ഉയർത്തി മറച്ച സംഭവത്തിൽ പ്രതിപക്ഷത്തിനെതിരെ സ്പീക്കറും ആഞ്ഞടിച്ചു. സ്പീക്കറെ ബാനർ കൊണ്ട് അന്ധനാക്കുന്നത് നീതീകരിക്കാൻ പറ്റില്ലെന്ന് എ.എൻ. ഷംസീർ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തോട് സ്പീക്കർക്ക് ഇരട്ടനീതിയെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സ്വർണക്കൊള്ളയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉന്നയിച്ച സംശയങ്ങൾ ഉയർത്തിയാണ് ഭരണപക്ഷത്തെ വി.ഡി.സതീശൻ ആക്രമിച്ചത്.
സ്വർണക്കൊള്ള അന്വേഷണത്തിൽ എസ്ഐടിയെ നിയന്ത്രിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൂർണ തൃപ്തിയിലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു. വാച്ച് ആൻ്റ് വാർഡിനെ പ്രതിപക്ഷം ആക്രമിച്ചെന്നും പിണറായി ആരോപിച്ചു. അതിനിടെ സ്വർണക്കൊള്ളയിൽ സോണിയാ ഗാന്ധിയുടെ പേര് പരാമർശിച്ചും പാരഡിപ്പാട്ട് പാടിയും മന്ത്രി വി.ശിവൻകുട്ടി പ്രതിപക്ഷത്തെ പരമാവധി പ്രകോപിപ്പിച്ചു. സ്പീക്കർ കൂടി വിമർശിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി.