

മുംബൈ: ഫുട്ബോൾ GOAT ലയണൽ മെസ്സിയെ മുംബൈയിലേക്ക് വരവേൽക്കാൻ കൈകോർത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും. മൂവരും ഒരുമിച്ചെത്തിയ നിമിഷം മുംബൈയിലെ ആരാധകർ വലിയ ആവേശത്തോടെയാണ് അവിസ്മരണീയ നിമിഷമാക്കി മാറ്റിയത്.
ഇന്ത്യയുടെ സൂപ്പർ ഫുട്ബോൾ താരത്തിന് തൻ്റെ 10ാം നമ്പർ അർജൻ്റീന ജഴ്സിയാണ് മെസ്സി കൈമാറിയത്. അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾവേട്ടക്കാരിൽ നാലാം സ്ഥാനക്കാരനാണ് സുനിൽ ഛേത്രി. അർജൻ്റൈൻ നായകൻ മുംബൈയിലെ യുവ ഫുട്ബോളർമാർക്കൊപ്പം അൽപ്പസമയം ചെലവിടുകയും ചെയ്തു.
സച്ചിൻ ടെണ്ടുൽക്കർ താൻ കളിച്ചുകൊണ്ടിരുന്ന സമയത്തെ 10ാം നമ്പറിലുള്ള ഇന്ത്യൻ ജഴ്സിയാണ് മെസ്സിക്ക് കൈമാറിയത്. മെസ്സിയും 10ാം നമ്പർ ജഴ്സിയണിഞ്ഞ് കളിക്കുന്ന താരമാണ്. സച്ചിൻ്റെ സ്നേഹ സമ്മാനത്തിന് പകരമായി ലോകകപ്പിലെ ഫുട്ബോളാണ് മെസി തിരികെ സമ്മാനമായി നൽകിയത്.
സച്ചിൻ മെസ്സിക്ക് അരികിലേക്കെത്തിയപ്പോൾ മെസ്സിയെപ്പോലും അത്ഭുതപ്പെടുത്തി "സച്ചിൻ, സച്ചിൻ" ആർപ്പുവിളികളാണ് ആരാധകർക്കിടയിൽ നിറഞ്ഞത്. മെസ്സി മുംബൈയിലെ സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന ആരാധകരെ അഭിവാദ്യം ചെയ്യുകയും, ആരാധകർക്കിടയിലേക്ക് ഫുട്ബോൾ തട്ടിക്കൊടുക്കുകയും ചെയ്തു. വലിയ ആവേശത്തോടെയാണ് അർജൻ്റൈൻ ഫുട്ബോൾ ലെജൻഡിനെ മുംബൈയിലെ കാണികൾ വരവേറ്റത്.
ഞായറാഴ്ച മുംബൈയിലാണ് മെസ്സിയുടെ പരിപാടി. ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾ, കോടീശ്വരന്മാർ, പ്രമുഖ മോഡലുകൾ തുടങ്ങിയവർ ക്ഷണിതാക്കളായെത്തുന്ന ഫാഷന്‍ ഷോയിൽ മെസ്സി ഭാഗമാകും. രാത്രിയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും രാജ്യതലസ്ഥാനത്ത് സംഘാടകർ നടത്തും. മെസ്സിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനപ്പുറം ജീവകാരുണ്യ പ്രവർത്തനത്തിന് കൂടിയാണ് സംഘാടകർ ലക്ഷ്യമിടുന്നത്.