"ബലാത്സംഗ കേസുകൾ വർധിക്കുന്നത് ആണും പെണ്ണും അടുത്തിടപഴകുന്നതിനാൽ"; വിവാദമായി മമതയുടെ മുൻകാല പ്രസ്താവന

12 വർഷങ്ങൾക്ക് മുൻപ് മമതാ ബാനർജി നടത്തിയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നത്
"ബലാത്സംഗ കേസുകൾ വർധിക്കുന്നത് ആണും പെണ്ണും അടുത്തിടപഴകുന്നതിനാൽ"; വിവാദമായി മമതയുടെ മുൻകാല പ്രസ്താവന
Published on


കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ കൂട്ട ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. 12 വർഷങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ അടുത്തിടപഴകുന്നതാണ് ബലാത്സംഗ കേസുകളുടെ വർധനവിന് കാരണമെന്നായിരുന്നു മമതയുടെ പ്രസ്താവന.



2012ൽ കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ ഓടുന്ന കാറിൽ വെച്ച് നടന്ന കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ടായിരുന്നു മമതയുടെ ഈ വിവാദ പരാമർശം. "ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും കൂടുതൽ സ്വതന്ത്രമായി ഇടപഴകുന്നതിനാലാണ് ബലാത്സംഗക്കേസുകൾ വർധിക്കുന്നത്. നേരത്തെ ആണും പെണ്ണും കൈ കോർത്തു പിടിച്ചാൽ, രക്ഷിതാക്കളാൽ പിടിക്കപ്പെടുകയും, ശാസിക്കപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാത്തിനുമുള്ള സ്വാതന്ത്ര്യമുണ്ട്. തെരഞ്ഞെടുക്കാൻ ഒരുപാട് സാധ്യതകളുള്ള ഒരു ഓപ്പൺ മാർക്കറ്റ് പോലെയാണ് ഇത്," എന്നാണ് മമത മുൻപ് പറഞ്ഞത്.

എന്നാൽ, മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ചെന്ന് കുറ്റപ്പെടുത്തി മമത ഈ പ്രസ്താവന പിന്നീട് പിൻവലിച്ചിരുന്നു. 2022ൽ പശ്ചിമ ബംഗാളിലെ നാദിയയിൽ നടന്ന കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട മമതയുടെ പ്രസ്താവനയും വൻ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുകയാണ്. 14 വയസുകാരി അന്ന് കൂട്ടബലാത്സംഗത്തിന് ഇരയായപ്പോൾ, ഇത് ശരിക്കും ബലാത്സംഗ കേസാണോ അതോ പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടോ എന്നായിരുന്നു മമതയുടെ ചോദ്യം.

മമതയുടെ വിവാദ പരാമർശങ്ങൾ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുകയാണ്. ഇതാദ്യമായല്ല ഒരു രാഷ്ട്രീയ കക്ഷിയുടെ ഭാഗത്ത് നിന്നും ബലാത്സംഗ വിഷയത്തിൽ വിവാദ പ്രസ്താവനകൾ ഉയരുന്നത്. ഫാസ്റ്റ് ഫുഡിൻ്റെ ഉപഭോഗമാണ് രാജ്യത്ത് ബലാത്സംഗക്കേസ് ഉയരാൻ കാരണമെന്നായിരുന്നു ഹരിയാനയിലെ ഖാപ് നേതാവ് ജിതേന്ദർ ഛത്താർ പറഞ്ഞത്. 2014ൽ ബലാത്സംഗ വിരുദ്ധ നിയമത്തെ എതിർത്ത കൊണ്ട് മുൻ യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവും രംഗത്തെത്തിയിരുന്നു.

ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മകള്‍ ക്രൂരമായ ആക്രമണത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. തലയിലും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റതിന്റെ അടയാളങ്ങളുമുണ്ട്. ആക്രമണത്തിനിടയില്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ മൂടിയിട്ടുണ്ടാകാം. കഴുത്തില്‍ കടിയേറ്റതിന്റെ പാടുകളും ശരീരത്തില്‍ നിന്ന് 150 ഗ്രാം ബീജത്തിന്റെ അംശവും കണ്ടെത്തി. ഇതെല്ലാം മകള്‍ ക്രൂരമായ അക്രമത്തിന് ഇരയായതിൻ്റെ തെളിവുകളാണെന്ന് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com