അനിവാര്യമായ വിശദീകരണം; വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ നടപടിയിൽ പ്രതികരണവുമായി മഞ്ജു വാര്യർ

അനിവാര്യമായ വിശദീകരണം എന്ന കുറിപ്പോടെയാണ് മഞ്ജു ഡബ്ല്യുസിസിയുടെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തത്
അനിവാര്യമായ വിശദീകരണം; വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ നടപടിയിൽ പ്രതികരണവുമായി മഞ്ജു വാര്യർ
Published on


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സ്ഥാപകാംഗത്തിന് നേരിട്ട സൈബർ ആക്രമണത്തില്‍ അപലപിച്ച വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ നടപടിയിൽ പ്രതികരണവുമായി മഞ്ജു വാര്യർ. അനിവാര്യമായ വിശദീകരണം എന്ന കുറിപ്പോടെയാണ് മഞ്ജു ഡബ്ല്യു.സി.സിയുടെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തത്.

മാധ്യമങ്ങള്‍ സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ക്ക് പിന്നാലെ പോകാതെ, ഡബ്ല്യുസിസി സ്ഥാപക അംഗത്തിന്‍റെ മൊഴിയെ കേന്ദ്രീകരിച്ച് സ്ത്രീക്കെതിരെ സ്ത്രീയെ പ്രതിഷ്ഠിച്ചതായും, മുതിർന്ന കലാകാരികളെ അപമാനിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ റിപ്പോർട്ടുകള്‍ കണ്ടു എന്നുമാണ് ഡബ്ല്യുസിസി മുൻപ് പ്രതികരിച്ചത്.

ഡബ്ല്യുസിസിയുടെ പ്രസ്താവന:

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ളാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്.

ALSO READ: താരാകാശത്തെ നിഗൂഢതയിൽ നട്ടംതിരിഞ്ഞ് സർക്കാർ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രിമാർക്കും ഭിന്നാഭിപ്രായം

എന്നാൽ മാധ്യമങ്ങളുടെ ഹൈലറ്റുകളിൽ "WCC മുൻ സ്ഥാപക അംഗത്തിൻ്റെത് " എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് WCC കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്.

ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവു കൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com