
പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനം ഈ മാസം 23ന്. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം യുക്രെയ്ൻ സന്ദർശിക്കുന്ന ആദ്യ മുതിർന്ന നേതാവുമാണ് മോദി.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മോദി ഏഴ് മണിക്കൂറോളം ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. യുക്രെയ്നുമായുള്ള സാമ്പത്തികം, വാണിജ്യം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങളിൽ മോദിയും യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാദിമിർ സെലെൻസ്കിയും കൂടിക്കാഴ്ച നടത്തും. ഈ വർഷം ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിലും, കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന ജി7 ഉച്ചകോടിയിലും നരേന്ദ്ര മോദി, വ്ളാദിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നാളെയും മറ്റെന്നാളും പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കും. 45 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്രം ആരംഭിച്ചതിൻ്റെ 70ആം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പോളണ്ട് സന്ദർശനം.