നീതിക ഇനി 'സംസ്ഥാനത്തിന്റെ പുത്രി'; മിന്നല്‍ പ്രളയത്തില്‍ ഉറ്റവരെ നഷ്ടമായ കുഞ്ഞിനെ ഏറ്റെടുത്ത് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍

പ്രളയത്തില്‍ നീതികയുടെ മാതാപിതാക്കളും മുത്തശ്ശിയും ഒഴുക്കില്‍പെടുകയായിരുന്നു. അച്ഛന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. അമ്മയേയും മുത്തശ്ശിയേയും ഇതുവരെ കണ്ടെത്താനായിട്ടില്ല
നീതിക
നീതിക
Published on

ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മാതാപിതാക്കളെയടക്കം ഉറ്റവരെല്ലാം നഷ്ടമായ കുഞ്ഞിനെ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. പത്ത് മാസം പ്രായമുള്ള നീതിക എന്ന പെണ്‍കുഞ്ഞിനെയാണ് 'സംസ്ഥാനത്തിന്റെ പുത്രി'യായി ഏറ്റെടുത്തത്. കുഞ്ഞിന്റെ വിദ്യാഭ്യാസമടക്കമുള്ള ഉത്തരവാദിത്തം ഇനി സര്‍ക്കാരിനായിരിക്കും.

ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 11 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ജൂണ്‍ 30 നും ജുലൈ ഒന്നിനുമിടയിലായിരുന്നു പ്രകൃതി ദുരന്തമുണ്ടായത്. മാണ്ഡി ജില്ലയില്‍ 34 പേര്‍ അടക്കം 40 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹിമാചല്‍പ്രദേശില്‍ മാത്രം 16 മേഘവിസ്‌ഫോടനവും മൂന്ന് മിന്നല്‍ പ്രളയവും ഒരു മണ്ണിടിച്ചിലുമാണ് ഒന്നിച്ചുണ്ടായത്.

നീതിക
ധർമസ്ഥലയില്‍ മണ്ണിനടിയില്‍ അസ്ഥികൂടങ്ങളോ? റഡാർ പരിശോധന നടത്താന്‍ അന്വേഷണ സംഘം

മാണ്ഡി ജില്ലയിലെ തല്‍വാര ഗ്രാമത്തിലുണ്ടായ ദുരന്തത്തിലാണ് പത്ത് മാസം പ്രായമുള്ള നീതികയ്ക്ക് മാതാപിതാക്കളേയും മുത്തശ്ശിയേയും നഷ്ടമായത്. അപകടത്തില്‍ നീതികയുടെ അച്ഛന്‍ രമേശ് (31) മരണപ്പെട്ടു. അമ്മ രാധാ ദേവിയേയും (24) മുത്തശ്ശി പുര്‍ണൂ ദേവി (59)യേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. വീടനു സമീപത്തുള്ള പുഴയില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ ദിശമാറ്റാനായി പുഴയിലേക്കിറങ്ങിയപ്പോഴാണ് രമേശ് ഒഴുക്കില്‍ പെട്ടത്. രമേശിനെ സഹായിക്കാന്‍ പോയ രാധയും അമ്മയും ഒഴുക്കില്‍ പെട്ടു. വീടിനുള്ളില്‍ കുഞ്ഞ് മാത്രം അവശേഷിച്ചു. രാത്രിയോടെ അയല്‍വാസിയാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടിലെത്തിയത്. രമേശിന്റെ സഹോദരിയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കുഞ്ഞുള്ളത്.

മുഖ്യമന്ത്രിയുടെ 'സുഖ് ആശ്രയ് യോജന' യുടെ ഭാഗമായാണ് നീതികയെ സംസ്ഥാനത്തിന്റെ പുത്രിയായി ദത്തെടുത്തത്. കുഞ്ഞിനെ വളര്‍ത്തുന്നതിന്റെയും വിദ്യാഭ്യാസത്തിന്റേയും അടക്കം പ്രായപൂര്‍ത്തിയാകുന്നതുവരെയുള്ള എല്ലാ ചെലവുകളും ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുത്തു.

2023 ലാണ് ഹിമാചല്‍ സര്‍ക്കാര്‍ 'സുഖ് ആശ്രയ് യോജന' പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതിയില്‍ ദത്തെടുക്കുന്ന അനാഥരായ കുട്ടികളുടെ സുരക്ഷിതമായ താമസം അടക്കം മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന 18 നും 27 ഇടയില്‍ പ്രായമുള്ള അവിവാഹിതരും തൊഴില്‍രഹിതരും ഭവനരഹിതരുമായ യുവാക്കള്‍ക്ക് നൈപുണ്യ വികസ പരിശീലനവും നല്‍കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com