ഡൽഹി: രാജ്യത്തെ രണ്ടാംഘട്ട എസ്ഐആർ കരട് വോട്ടർപട്ടികയിൽ നിന്നും 13 ശതമാനം വോട്ടർമാർ പുറത്തായതായി റിപ്പോർട്ട്. ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആറ് കോടി 56 ലക്ഷം വോട്ടർമാരാണ് വെട്ടിമാറ്റപ്പെട്ടത്. ഇതോടെ ആകെ വോട്ടർമാർ 50.97 കോടിയിൽ നിന്നും 44.40 കോടിയായി ചുരുങ്ങി. ഉത്തർപ്രദേശിൽ മാത്രം 2.89 കോടി വോട്ടർമാരാണ് പുറത്തായത്. എഐസിസിസി വർക്കിങ് കമ്മിറ്റി അംഗം കുൽദീപ് സിംഗ് സപ്പൽ ഉൾപ്പെടെ യുപിയിൽ പട്ടികയ്ക്ക് പുറത്തായി. മതിയായ രേഖകൾ സമർപ്പിച്ചിട്ടും വോട്ട് വെട്ടിയെന്നാണ് കോൺഗ്രസ് നേതാവിൻ്റെ ആരോപണം. ആൻഡമാനിൽ 16.72 ശതമാനം വോട്ടർമാർ പുറത്തായി കേരളത്തിൽ 8.64 ശതമാനവും, ബംഗാളിൽ 7.6 ശതമാനവും, തമിഴ്നാട് 15.18 ശതമാനം വോട്ടർമാരുമാണ് പട്ടികയിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്.
മൂന്ന് തവണ നീട്ടിവച്ചതിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതല്‍ പേര്‍ പട്ടികയില്‍ നിന്ന് ഒഴിവായി പോകുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് പ്രസിദ്ധീകരിക്കുന്നത് നീട്ടിവച്ചത്. എന്നാൽ പട്ടിക പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 2.89 കോടി വോട്ടര്‍മാരാണ് കരട് പട്ടികയിൽ നിന്ന് പുറത്തായത്. ഇതില്‍ 46 ലക്ഷം പേര്‍ മരിച്ചവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ വിലയിരുത്തുന്നത്.
കരട് പട്ടികയിലുള്ള 12.55 കോടി വോട്ടർമാരിൽ മാപ്പിങ് പൂർത്തിയാകാത്ത 1.4 കോടി പേർക്ക് നോട്ടീസ് നൽകുമെന്ന് യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പറഞ്ഞു. മാർച്ചിൽ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അവർക്ക് സമർപ്പിക്കാൻ കഴിയുന്ന രേഖകളുടെ ഒരു ലിസ്റ്റ് നോട്ടീസിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യരായ ഏതെങ്കിലും വോട്ടർമാർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ യോഗ്യതയില്ലാത്ത ആരെങ്കിലും കരട് പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിലോ യുപിയിലെ വോട്ടർമാർക്ക് അറിയിക്കാൻ ഒരു മാസത്തെ സമയമുണ്ട്. യുപിയിലെ അന്തിമ വോട്ടർ പട്ടിക മാർച്ച് 6ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2025 ജൂൺ 24നാണ് രാജ്യത്ത് എസ്‌ഐആർ നടപ്പിലാക്കാൻ ഇസി ഉത്തരവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ നിന്നാണ് ഇത് ആരംഭിച്ചത്. ജൂൺ മുതൽ സെപ്റ്റംബർ വരെ ബിഹാറിൽ നടത്തിയ എസ്ഐആറിന് ശേഷമാണ് ഒക്ടോബർ 27ന് പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗോവ, ലക്ഷദ്വീപ്, പുതുച്ചേരി, ഗുജറാത്ത്, തമിഴ്‌നാട് , മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, കേരളം, യുപി എന്നിവിടങ്ങളിൽ രണ്ടാം റൗണ്ട് എസ്‌ഐആർ കമ്മീഷൻ പ്രഖ്യാപിച്ചത്.