തമിഴ്‌നാട്: തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ നവജാതശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിൻ്റെ പിതാവ് ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 25 ന് തഞ്ചാവൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മടങ്ങവേയാണ് സംഭവം. കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് സന്തോഷ്കുമാരി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ജൂലൈ 13 നായിരുന്നു തഞ്ചാവൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവർ ആൺകുഞ്ഞി്ന ജന്മം നൽകിയത്. പിതാവ് ദിനേശനും അയാളുടെ അമ്മയും ചേർന്ന് ബ്രോക്കറുമായി സംസാരിച്ചാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൻ പ്ലാൻ ഇട്ടതെന്നും യുവതി പരാതിയിൽ പറയുന്നു.
തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡ് ജീവനക്കാരനായ രാധാകൃഷ്ണനും ഭാര്യ വിമലയ്ക്കും കുഞ്ഞിനെ വിൽക്കാൻ ഗൂഢാലോചന നടത്തിയതായും ആരോപണമുണ്ട്. പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ദിനേശ്, അമ്മ വാസുഗി, ബ്രോക്കർ വിനോദ്, കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ എന്നീ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
കുഞ്ഞിനെയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ ഉടൻ കൈമാറില്ലെന്നും കൃത്യമായ കൗൺസിലിങ്ങിന് ശേഷമേ അമ്മയെ ഏൽപ്പിക്കുകയുള്ളൂവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.