

പഞ്ചാബിലെ ജലന്ധറിൽ ആംആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയ് കാറിനുള്ളിൽ വെടിയേറ്റ് മരിച്ചു. മോഡൽ ടൗണിലെ ഗുരുദ്വാരയ്ക്ക് പുറത്ത് കാർ പാർക്ക് ചെയ്തിരുന്ന ഒബറോയ്ക്ക് നേരെ ബൈക്കിൽ എത്തിയ സംഘം അഞ്ച് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.ഉടൻ തന്നെ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവം നടന്നയുടനെ പൊലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലക്കി ഒബ്‌റോയിയുടെ ഭാര്യ മുമ്പ് ആംആദ്മി പാർട്ടി സ്ഥാനാർഥിയായി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്‌വ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ ഭരണത്തിന് കീഴിൽ പഞ്ചാബിൻ്റെ ക്രമസമാധാനനില തകർന്നതായി അദ്ദേഹം ആരോപിച്ചു.