
ജമ്മു കശ്മീര്‍: ലഡാക്കില്‍ നടക്കുന്ന ജെന്‍സി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് സോനം വാങ്ചുക് അറസ്റ്റില്‍. ദേശീയ സുരക്ഷാ നിയമത്തിന് കീഴിലാണ് ആക്ടിവിസ്റ്റ് വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ലഡാക്കിലെ ലേയില്‍ കഴിഞ്ഞ ദിവസം സമാധാനപരമായി നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും നാല് പേര്‍ കൊല്ലപ്പെടുകയും 70 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാങ്ചുകിനെ ജയിലിലേക്കാണോ മറ്റേതെങ്കിലും സ്ഥലത്തേക്കാണോ കൊണ്ടു പോവുകയെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ബുധനാഴ്ചത്തെ പ്രക്ഷോഭത്തിന് പിന്നാലെ ലേയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വാങ്ചുകിനെതിരെ കേന്ദ്ര സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരുന്നു. നിരാഹാര സമരം പിന്‍വലിക്കാന്‍ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും സോനം വാങ്ചുക് വഴങ്ങാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. സോനം വാങ്ചുക് അറബ് വസന്ത ശൈലിയിലുള്ള പ്രതിഷേധത്തെക്കുറിച്ചും, നേപ്പാളിലെ ജെന്‍ സി പ്രതിഷേധങ്ങളെക്കുറിച്ചും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ നാല് പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സോനം വാങ്ചുക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും, ഇതില്‍ പ്രചോദിതരായ ജനക്കൂട്ടം നിരാഹാര സമരം നടന്ന സ്ഥലം വിട്ട് രാഷ്ട്രീയ പാര്‍ട്ടി ഓഫീസും ലേയിലെ സിഇസിയുടെ സര്‍ക്കാര്‍ ഓഫീസും ആക്രമിച്ചെന്നും ആഭ്യനന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളിലൂടെയാണ് ജനക്കൂട്ടത്തെ നയിച്ചതെന്ന് വ്യക്തമാണെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.
ലഡാക്കിലെ പ്രശ്‌നങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചില വ്യക്തികള്‍ കളിക്കുന്ന ഇടുങ്ങിയ രാഷ്ട്രീയത്തിനും ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ വ്യക്തിപരമായ അഭിലാഷങ്ങള്‍ക്കും ലഡാക്കും അവിടുത്തെ യുവജനസമൂഹവും വലിയ വില നല്‍കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന പദവി ആവശ്യപ്പെട്ട് നൂറ് കണക്കിന് ആളുകളാണ് ബുധനാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതേ ആവശ്യമുന്നയിച്ച് നിരാഹാര സമരം നടത്തിയിരുന്നു. ഇന്ന് സമ്പൂര്‍ണ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ, ലേ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് വിലക്കിയിട്ടുണ്ട്.
ലേ അപെക്സ് ബോഡിയും സര്‍ക്കാരും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഒക്ടോബര്‍ 6 ന് കേന്ദ്രം പ്രതിനിധികളുമായി ഒരു യോഗം വിളിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നേരിട്ടുള്ള കേന്ദ്ര ഭരണത്തിനെതിരെ ലഡാക്കില്‍ പ്രതിഷേധം ഉയരുന്നുണ്ട്. തങ്ങളുടെ ഭൂമിയും സംസ്‌കാരവും വിഭവങ്ങളും സംരക്ഷിക്കുന്നതിനായി സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവുമാണ് ജനങ്ങളുടെ ആവശ്യം.
2019 ഓഗസ്റ്റിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ആണ് ഇപ്പോള്‍ പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ളത്.
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയിലെ ആറാം ഷെഡ്യൂള്‍ പദവിയും ആവശ്യപ്പെട്ട് കഴിഞ്ഞ പതിനാല് ദിവസമായി വാങ്ചുക് നിരാഹാര സമരത്തിലായിരുന്നു. വാങ്ചുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും അഭ്യര്‍ത്ഥിച്ച് വാങ്ചുക് സോഷ്യല്‍മീഡിയയില്‍ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.