

മുംബൈ: എയർ ഇന്ത്യയുടെ ചരിത്രപ്രധാനമായ കെട്ടിടം ഇനി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ഓഫീസാകും. മുംബൈ നരിമാൻ പോയിൻ്റിലെ ഐതിഹാസികമായ എയർ ഇന്ത്യ കെട്ടിടമാണ് സർക്കാരിൻ്റെ അധീനതയിൽ വരുന്നത്.
മഹാരാഷ്ട്ര സർക്കാർ 1,601 കോടി രൂപയ്ക്കാണ് ഈ കെട്ടിടം ഏറ്റെടുത്തത്. കടലിന് അഭിമുഖമായുള്ള 23 നിലകളുള്ള വാണിജ്യ സമുച്ചയമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഏറ്റവും മുകളിലെ നിലയിലും കാബിനറ്റ് ഹാൾ 22-ാം നിലയിലുമായി പ്രവർത്തിക്കും.
മന്ത്രാലയത്തിന് പുറത്തുള്ള മറ്റ് സർക്കാർ വകുപ്പുകൾ കൂടി ഇവിടെക്ക് മാറ്റുന്നതിലൂടെ വാടക ഇനത്തിൽ പ്രതിവർഷം 200 കോടി രൂപ ലാഭിക്കാൻ സാധിക്കും. 1974-ൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള നികത്തിയ ഭൂമിയിൽ നിർമിച്ച 23 നിലകളുള്ള കടലിന് അഭിമുഖമായുള്ള വാണിജ്യ ഗോപുരമായിരുന്നു എയർ ഇന്ത്യ കെട്ടിടം.
എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കുകയും ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുകയും ചെയ്തതിനെ തുടർന്ന്, നരിമാൻ പോയിൻ്റ് പ്രോപ്പർട്ടി ഉൾപ്പെടെയുള്ള പ്രധാനമല്ലാത്ത ആസ്തികൾ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിന് കൈമാറി. സർക്കാർ ഓഫീസ് സ്ഥല ക്ഷാമം മൂലം കഷ്ടത നേരിടുന്നതിനിടെയാണ് ഈ സ്വത്ത് വകകൾ സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
2023 നവംബറിൽ, സംസ്ഥാന മന്ത്രിസഭ 1,601 കോടി രൂപയുടെ വാങ്ങലിന് അംഗീകാരം നൽകി. കൂടാതെ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡ് നൽകാനുള്ള ഏകദേശം 298 കോടി രൂപയുടെ പലിശ കുടിശ്ശികയും എഴുതിത്തള്ളാനും സർക്കാർ തീരുമാനിച്ചു. 2024 മാർച്ചിൽ കൈമാറ്റത്തിന് കേന്ദ്രം അന്തിമ അനുമതി നൽകിയതോടെ ഏറ്റെടുക്കൽ വേഗത്തിലായി.