

ഡൽഹി: ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. വ്യോമയാന ടർബൈൻ ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവും വ്യോമാതിർത്തിയിലെ നിലവിലുള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര റൂട്ടുകളിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇതിന് പരിഹാരമായി ജൂൺ-ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കാതെ മാർഗമില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി. ഇന്ധന വിലയിൽ ഉണ്ടായ വർധന വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വ്യോമ മേഖല അടച്ചുപൂട്ടൽ, ദീർഘദൂര പറക്കൽ എന്നിവ മൂലം ഏപ്രിൽ, മെയ് മാസങ്ങളിൽ എയർ ഇന്ത്യ നേരത്തെ തന്നെ ചില സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധം മൂലം വ്യോമാതിർത്തിയിൽ നിയന്ത്രണം വന്നതിനാൽ എയർ ഇന്ത്യ നിരവധി ദീർഘദൂര റൂട്ടുകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരായി.
ഇത് ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതിനും ചെലവ് വർധിപ്പിക്കുന്നതിനും കാരണമായി. 2026 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് 22,000 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്.