പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിൻ്റെ വേരറുക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനർജിയുടെ പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ച് 2026-ൽ ബിജെപി ബംഗാളിൽ അധികാരത്തിലെത്തും. ബംഗ്ലാദേശികൾക്കായി മമത ബാനർജി അതിർത്തി തുറന്നിട്ടു. മുർഷിദാബാദ് കലാപം സ്റ്റേറ്റ് സ്പോൺസർ ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് അമിത് ഷാ ബംഗാളിൽ എത്തുന്നത്. തൃണമൂൽ സർക്കാരിനേയും മമത ബാനർജിയേയും വിമശിച്ചായിരുന്നു പ്രസംഗം. സംസ്ഥാനത്തിന്റെ ഭാവി അടുത്ത തെരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കുമെന്ന് കൊൽക്കത്തയിൽ നടന്ന പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശികൾക്കായി മമത ബാനർജി അതിർത്തി തുറന്നിട്ടു. ഇവിടേക്കുള്ള നുഴഞ്ഞുകയറ്റം തടയാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ - കേന്ദ്രമന്ത്രി പറഞ്ഞു.
മുർഷിദാബാദ് കലാപം സ്റ്റേറ്റ് സ്പോൺസേഡ് കലാപമായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. അക്രമം നിയന്ത്രിക്കാൻ ബിഎസ്എഫിനെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടും തൃണമൂൽ സർക്കാർ അത് അനുവദിച്ചില്ല.
മുസ്ലിം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ് ഓപ്പറേഷൻ സിന്ദൂറിനെയും വഖഫ് ഭേദഗതി നിയമത്തെയും മമത ബാനർജി എതിർക്കുന്നത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മമത ബാനർജി മുഖ്യമന്ത്രിയായി തുടരില്ല. ഇത് ബിജെപിയുടെ ഉറപ്പെന്നും അമിത് ഷാ പറഞ്ഞു.