തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവിനെതിരെ സമ്മിശ്ര പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.ഡൽഹിയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനു പുറത്ത് കൂട്ടിലാക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാൽ കർശനനടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിൽ മൃഗങ്ങളേക്കാൾ പ്രാധാന്യം മനുഷ്യനാണെന്ന് നിലപാടെടുക്കുന്നവർ ഏറെയാണ്. എന്നാൽ മിണ്ടാപ്രാണികളെ മാറ്റി നിർത്തുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്നും പ്രമുഖരുൾപ്പെടെ പ്രതികരിക്കുന്നുണ്ട്. നിരവധി മൃഗ സ്നേഹികളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം പുഃനപരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, മേനക ഗാന്ധി, ക്രിക്കറ്റ് താരം രോഹിത് ശർമയുടെ പങ്കാളി റിതിക സജ്ദേഹ തുടങ്ങി നിരവധി പ്രമുഖരാണ് തെരുനായ്ക്കൾക്ക് വേണ്ടി രംഗത്തുവന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി നമ്മൾ പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിൻമാറ്റമായിരിക്കും ഇതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ശബ്ദമില്ലാത്ത ഈ ആത്മാക്കൾ തുടച്ചുനീക്കപ്പെടേണ്ടതായ പ്രശ്‌നങ്ങളല്ല. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നും സഹതാപം ഇല്ലാത്തതുമായ പ്രവൃത്തിയാണെന്നും രാഹുൽ പ്രതികരിച്ചു.
"നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെപ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ നല്‍കിക്കൊണ്ട്, ക്രൂരതയില്ലാതെ തന്നെ തെരുവുകള്‍ സുരക്ഷിതമാക്കാം. അവയെ കൂട്ടത്തോടെ നീക്കുന്നത് ക്രൂരവും, ദീര്‍ഘവീക്ഷണമില്ലാത്തതും, ആര്‍ദ്രത ഇല്ലാത്തതുമായ പ്രവൃത്തിയാണ്. പൊതു സുരക്ഷയും, മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാനാകും" - രാഹുല്‍ എക്സിൽ കുറിച്ചു. നായകള്‍ വളരെ സൗമ്യവും സൗന്ദര്യവുമുള്ളവയാണെന്ന് പ്രിയങ്ക ഗാന്ധി എംപിയും പ്രതികരിച്ചു. അവയെ മുഴുവൻ പിടികൂടി കൂട്ടിലടയ്ക്കണമെന്നത് ഭീകരമായ മനുഷ്യത്വ രഹിതമായ പെരുമാറ്റമാകും. ഈ നിരപരാധികളായ മൃഗത്തെ പരിപാലിക്കാനും സംരക്ഷിക്കാനും കഴിയുന്ന മാനുഷികമായ വഴി കണ്ടെത്താന്‍ സാധിക്കണമെന്നും പ്രിയങ്ക പറഞ്ഞു. അവർ ദയ അര്‍ഹിക്കുന്ന സൗന്ദര്യമുള്ള ജീവികളാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കോടതി ഉത്തരവിൽ രൂക്ഷ വിമർശനവുമായാണ് മുൻ കേന്ദ്ര മന്ത്രിയും, ബിജെപി നേതാവും, മൃഗാവകാശ പ്രവർത്തകയുമായ മേനക ഗാന്ധി പ്രതികരിച്ചത്. കോടതി ഉത്തരവ് അപ്രായോഗികമെന്നും, ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ദോഷകരമെന്നും അവർ പറഞ്ഞു. എല്ലാ നായക്കളേയും പിടിച്ച് മാറ്റിയാൽ 48 മണിക്കൂറിനകം ഫരീദാ ബാദിൽ നിന്നും മൂന്ന് ലക്ഷത്തോളം നായകൾ ഡൽഹിയിലേക്കെത്തും. ഇവിടെ ഭക്ഷണമുണ്ട്. അവയെ പൂർണമായും മാറ്റിയാൽ കുരങ്ങുകൾ റോഡിലിറങ്ങും, എലിശല്യം കൂടും അത് ശുചിത്വ- ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും., സ്വന്തം വീട്ടിലെ സംഭവവും, 1980 കളിൽ പാരീസിൽ നായകളെ നിയന്ത്രിക്കാൻ ശ്രമിച്ചതിന്റെ അനന്തരഫളവും ഉദാഹരണമാക്കിയാണ് മേനക ഗാന്ധി പ്രതികരിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹയും തെരുവുനായ്ക്കൾക്ക് വേണ്ടി ശബ്ദമുയർത്തിയിരിക്കുകയാണ്. ആളുകൾക്ക് ഉപദ്രവും ഉണ്ടാകുന്നു എന്ന പ്രശ്നം നില നിൽക്കുമ്പോഴും ഒരു വിഭാഗം മൃഗങ്ങളെ മുഴുവനായി കൂട്ടിലടക്കുന്നത് അതിനുള്ള പരിഹാരമല്ലെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഡൽഹിയിലേയും സമീപത്തേയും തെരുവു നയ്ക്കളെ പിടികൂടി ദുരേക്ക് മാറ്റിപ്പാർപ്പിക്കാനാണ് കോടതി ഉത്തരവ്. എന്നാൽ അപരിചിരതുടെ പരിചരണം, സുര്യപ്രകാശമോ, സ്വാതന്ത്ര്യമോ ഇല്ലാത അവസ്ഥ ഇതെല്ലാം റിതിക ചൂണ്ടിക്കാട്ടുന്നു. അവർ വെറും തെരുവുനായ്ക്കളല്ല, ഒരു ബിസ്കറ്റ് കിട്ടാൻ നിങ്ങളുടെ ചായക്കടയ്ക്ക് പുറത്ത് കാത്തു നിൽക്കുന്നവരാണ്. രാത്രിയിലെ കാവൽക്കാരാണെന്നും റിതിക കുറിച്ചു.
വന്ധ്യംകരിക്കാനുള്ള പദ്ധതികള്‍, വാക്‌സിനേഷന്‍ ഡ്രൈവുകള്‍ തുടങ്ങിയവയാണ് പരിഹാരമായി ചെയ്യേണ്ടത്. അല്ലാതെ ആളുകളെ കടിക്കുന്നതിന് പരിഹാരമായി മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിൽ കാര്യമില്ല. ശബ്ദമില്ലാത്തവരെ സംരക്ഷിക്കാന്‍ സാധിക്കാത്ത സമൂഹം ആത്മാവ് നഷ്ടപ്പെടുന്ന സമൂഹമാണ്. ഇന്ന് നായകളാണ്. നാളെ ആരാകും എന്ന ചോദ്യത്തോടെയാണ് റിതികയുടെ കുറിപ്പ്. അവര്‍ ഭീഷണിയായി കാണുമ്പോള്‍ തങ്ങള്‍ ഹൃദയമിടിപ്പായാണ് കാണുന്നത്. തെരുവുനായകൾക്കായി ശബ്ദമുയർത്തൂവെന്നും റിതിക അഭിപ്രായപ്പെട്ടു.
ഡൽഹി-എൻസിആറിലെ തെരുവുകളിൽ നിന്ന് നായ്ക്കളെ മാറ്റിപ്പാർപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ സുപ്രീം കോടതിയോട് വിയോജിച്ച് ആയിരക്കണക്കിന് മൃഗ സ്നേഹികളാണ് പ്രതികരിച്ചത്. തെരുവ് നായ്ക്കളെ മാറ്റി പാർപ്പിക്കുന്നതും കൊല്ലുന്നതും നിരോധിച്ചുകൊണ്ടുള്ള മുൻ കോടതി ഉത്തരവിനെക്കുറിച്ചും തെരുവ് നായ്ക്കൾക്കായി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് നിർബന്ധമാക്കിയതിനെക്കുറിച്ചും ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ഈ വിഷയം അവതരിപ്പിച്ചു. ശക്തമായ സമ്മർദത്തെ തുടർന്ന് തെരുവ് നായ്ക്കളെ നിരോധിക്കുന്നത് പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് ഉറപ്പ് നൽകി.
എട്ടാഴ്ചയ്ക്കുള്ളില്‍ രാജ്യ തലസ്ഥാനത്തെ എല്ലാ തെരുവുനായക്കളേയും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയവയെ ഒരു കാരണവശാലും വീണ്ടും തെരുവിലേക്ക് വിടരുത്. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്.
എല്ലാ പ്രദേശങ്ങളിലുള്ള നായ്ക്കളേയും മുഴുവനായി പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റണം. അതുവരേക്കും നിയമം മറക്കുക. ഇത് പൊതുജന നന്മയ്ക്കു വേണ്ടിയാണെന്നും, ഒരു തരത്തിലുള്ള വികാരവും ഉള്‍പ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ സജ്ജമാക്കാന്‍ മുന്‍സിപ്പാലിറ്റികളും മറ്റ് ഏജന്‍സികളും ഒന്നിച്ച് പ്രവര്‍ത്തിക്കണം. എത്രയും പെട്ടെന്ന് നടപടിയെടുത്തേ തീരൂവെന്നും കോടതി നിർദേശിച്ചു. ഡല്‍ഹിയില്‍ പേവിഷബാധയേറ്റുള്ള മരണം നായകളുടെ ആക്രമണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.