

ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി 17.40 കോടി വോട്ടർമാരാണ് ജനവിധി എഴുതേണ്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ ശുദ്ധീകരണം ലക്ഷ്യം വച്ച് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തിയെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കേരളം - പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മെയ് 4
അസം - പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മെയ് 4
തമിഴ്നാട് - പോളിംഗ് തീയതി ഏപ്രിൽ 23; വോട്ടെണ്ണൽ തീയതി- മെയ് 4
പുതുച്ചേരി - പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മെയ് 4
പശ്ചിമ ബംഗാള്‍ - പോളിംഗ് തീയതി- ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണൽ തീയതി- മെയ് 4
കേരളത്തിൽ ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. അതിൽ 1.38 കോടി സ്ത്രീ വോട്ടർമാരാണ്. സംസ്ഥാനത്ത് 4.24 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്. കേരളത്തിൽ 30,471 പോളിങ് ബൂത്തുകളാണ് ഉണ്ടാകുക. സംസ്ഥാനത്ത് ആകെ 124 ജനറൽ മണ്ഡലങ്ങളും 14 എസ്.സി മണ്ഡലങ്ങളുമാണുള്ളത്.
തമിഴ്നാട്ടിലും കേരളത്തിലും അസമിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞടുപ്പ് നടക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അസം നിയമസഭയുടെ കാലാവധി മെയ് 20നും, കേരളത്തിന് മെയ് 23നും, പുതുച്ചേരി ജൂൺ 15നും, തമിഴ്‌നാട് മെയ് 10നും, പശ്ചിമ ബംഗാൾ മെയ് 7നും അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ തെരഞ്ഞെടുപ്പുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും, വോട്ടർമാർക്ക് അനുഭവം കൂടുതൽ മനോഹരമാക്കുന്നതിനും, എല്ലാ പങ്കാളികൾക്കും ആവശ്യമായ എല്ലാ വിവരങ്ങളും എത്രയും വേഗം ലഭിക്കുന്നതിനും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ മുപ്പതിലധികം പുതിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എല്ലാ അപേക്ഷകളും ഇപ്പോൾ 'ECI-NET' എന്ന മൊബൈൽ ആപ്പിന് കീഴിലായിരിക്കും. എപ്പിക് കാർഡ്, പോളിംഗ് സ്റ്റേഷൻ, സ്ഥാനാർഥിയെ കുറിച്ചുള്ള വിവരങ്ങൾ, സ്ഥാനാർഥിയുടെ സത്യവാങ്മൂലങ്ങളെ കുറിച്ചുള്ള വിവരം, പോളിംഗിൻ്റെ പുരോഗതി, വോട്ടെണ്ണൽ അപ്ഡേറ്റുകൾ തുടങ്ങി വോട്ടർമാർക്ക് അറിയേണ്ടതായ എല്ലാ വിവരങ്ങളും ECI-NET ആപ്പിൽ ലഭ്യമാണ്.
പോളിങ് ബൂത്തിലേക്ക് മൊബൈൽ ഫോണുകൾ പ്രവേശിപ്പിക്കില്ല. വോട്ട് ചെയ്തതിന് ശേഷം ഫോണുകൾ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് വാങ്ങാനാകും. കൂടാതെ ഇത്തവണ വോട്ടിങ് മെഷീനിൽ സ്ഥാനാർഥിയുടെ കളർ ഫോട്ടോയും കാണാനാകും.