ബിലാസ്പൂർ; ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി അപകടം. 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ. നിരവധിപ്പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ബിലാസ്പൂർ ജില്ലയിലെ ഝണ്ടുത സബ് ഡിവിഷനിലെ ബാലുഘട്ട് പ്രദേശത്താണ് സ്വകാര്യ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നു വരികയാണ്.
സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ നിന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രാദേശിക ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നുണ്ടെന്നും അവരുടെ പരിചരണത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി.