

കർണാടകയിലെ ബെംഗളൂരുവിലുള്ള ഹൊസ്കൊട്ടെ ജില്ലയിൽ നിധിക്കായി ഒരു വയസുകാരനെ ബലി നൽകാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. കുഞ്ഞിനെ ബലി നൽകാനുള്ള ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
സയ്യിദ് ഇമ്രാൻ എന്നയാളുടെ വീട്ടിലാണ് കുഞ്ഞിനെ ബലിയർപ്പിക്കാനുള്ള ശ്രമം നടന്നത്. എട്ടുമാസം മുമ്പ് ഒരു കുടിയേറ്റ തൊഴിലാളിയിൽ നിന്നും പണം നൽകി വാങ്ങിയ കുഞ്ഞിനെയാണ് ബലി നൽകാൻ ശ്രമിച്ചത്. കുഞ്ഞിന് വ്യാജ ജനന സർട്ടിഫിക്കേറ്റ് ഉൾപ്പെടെയുള്ള ഇയാൾ രേഖകൾ തയ്യാറാക്കിയിരുന്നു.
വീടിനുള്ളിൽ കുഴികുഴിക്കുന്നതും പ്രത്യേക നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും ശ്രദ്ധയിൽ പെട്ട അയൽവാസികളാരോ നൽകിയ വിവരമാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചത്. കുഴിക്ക് സമീപം ധൂപവർഗ്ഗം, പൂക്കൾ തുടങ്ങിയ ആചാരങ്ങൾക്കുള്ള വസ്തുക്കളും കണ്ടെത്തി. പൊലീസിൻ്റെ സഹായത്തോടെ ശിശു സംരക്ഷണ സമിതിക്കാരെത്തി മോചിപ്പിച്ച കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.