

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. 2 കോടി 22 ലക്ഷം കുടുംബങ്ങൾക്ക് പൊങ്കൽ ധനസഹായം ലഭിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഉൾപ്പെടെ ആനുകൂല്യം ലഭ്യമാക്കും.
പൊങ്കലിലേക്കുള്ള അരിയും പഞ്ചസാരയും കരിമ്പും നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണിത്. ന്യായവില സ്റ്റോറുകളിലൂടെ വിതരണം ചെയ്യാനുള്ള ദോത്തികളും സാരികളും ഇതിനകം എല്ലാ ജില്ലകളിലും എത്തിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊങ്കലിന് മുൻപ് എല്ലാ ഗുണഭോക്താക്കൾക്കും കാലതാമസമില്ലാതെ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്റ്റാലിൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. പൊങ്കൽ സമ്മാനത്തിൻ്റെ വിതരണോദ്ഘാടനം ജനുവരി എട്ടിനാണ് നടക്കുക. ഇതോടൊപ്പം തന്നെ 3000 രൂപയും നൽകുമെന്നാണ് സൂചന. റേഷൻ കടകൾ വഴി തന്നെയാണ് ജനങ്ങൾക്ക് സമ്മാനം വിതരണം ചെയ്യുക.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുതിയ പെൻഷൻ പദ്ധതിയും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അവസാന ശമ്പളത്തിൻ്റെ അമ്പത് ശതമാനം ആണ് പെൻഷൻ ആയി ലഭിക്കുക.ഇതിനായി ജീവനക്കാർ ശമ്പളത്തിൻ്റെ 10 ശതമാനം നൽകിയാൽ മതിയാകും. ബാക്കി സർക്കാർ തന്നെയാണ് വഹിക്കുക. എല്ലാ ആറുമാസം കൂടുമ്പോഴും ക്ഷാമബത്ത വർധനയുണ്ടാകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. പെൻഷൻ വാങ്ങുന്നയാൾ മരിക്കുകയാണെങ്കിൽ കുടുംബത്തിന് അവസാനം വാങ്ങിയിരുന്ന പെൻഷൻ്റെ 60 ശതമാനവും ലഭിക്കും.