

ന്യൂഡൽഹി: മൈക്രസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുമെന്നും ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വക്താവ് വ്യക്തമാക്കി.
നേരത്തെ സമ്മിറ്റിലെ സ്പീക്കര്‍മാരുടെ ഓണ്‍ലൈന്‍ ലിസ്റ്റില്‍ ബില്‍ ഗേറ്റ്‌സിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ബില്‍ഗേറ്റ്‌സിനെ ഉച്ചകോടിയില്‍ നിന്ന് ഒഴിവാക്കിയതാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫൗണ്ടേഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ഓപ്പണ്‍ എഐ തലവന്‍ സാം ആള്‍ട്ട്മാന്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായി എന്നിവര്‍ക്കൊപ്പം ഗേറ്റ്‌സിന്റെയും പേരുണ്ടെന്നും ഫൗണ്ടേഷന്‍ പറഞ്ഞു.
'ബില്‍ ഗേറ്റ്‌സ് നേരത്തെ തീരുമാനച്ചതു പ്രകാരം തന്നെ എഐ ഇംപാക്ട് സമ്മിറ്റില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തും,' ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞതായി ബിന്ദുസ്ഥാന്‍ ടൈംസ് പറഞ്ഞു.
എപ്‌സ്റ്റീന്‍ ഫയല്‍സില്‍ പേരുള്‍പ്പെട്ട കാരണമാണ് ബില്‍ ഗേറ്റ്‌സിനെ പരിപാടിയില്‍ നിന്നും മാറ്റിയതെന്നടക്കമുള്ള അഭ്യൂഹങ്ങളാണ് പടര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വ്യക്തത വരുത്തി രംഗത്തെത്തിയത്.