
ഡൽഹി: വോട്ട് ചോരി ആരോപണം പ്രതിപക്ഷത്തിനെതിരെ തിരിക്കാന്‍ ബിജെപി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ മത്സരിച്ച് ജയിച്ച ആറ് മണ്ഡലങ്ങളില്‍ കള്ള വോട്ട് നടന്നിട്ടുണ്ടെന്നും ഇവരൊക്കെ രാജിവെക്കുമോ എന്നുമാണ് ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിന്റെ ചോദ്യം.
റായ് ബറേലി, വയനാട്, ഡയമണ്ട് ഹാര്‍ബര്‍, കണ്ണ്വജ്, മെയിന്‍പുരി, കൊളത്തൂര്‍ എന്നീ മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാരുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഭിഷേക് ബാനര്‍ജി, ഡിംപിള്‍ യാദവ്, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിന്‍ എന്നിവര്‍ ഇതുകൊണ്ട് രാജിവെക്കുമോ എന്നും അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.
കള്ള വോട്ടുകള്‍ തടയുമെന്നതുകൊണ്ടാണ് പ്രതിപക്ഷം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍-ബിജെപി ഒത്തുകളിയെക്കുറിച്ചും ബെംഗളൂരു സീറ്റിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെക്കുറിച്ചുമൊക്കെ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ നേതാക്കളുടെ ഒക്കെ വിജയത്തിന് പിന്നിലും കള്ള വോട്ട് ആണെന്നാണ് അനുരാഗ് ഠാക്കൂറിന്റെ ആരോപണം.
രാഹുല്‍ ഗാന്ധി ഒരു പ്രൊപഗാണ്ട കിങ്ങാണെന്ന് പറഞ്ഞ ഠാക്കൂര്‍ വയനാട് 93,499 സംശയാസ്പദമായ വോട്ടര്‍മാരുണ്ടെന്ന് ആരോപിക്കുന്നു. 20,438 ഇരട്ട വോട്ടര്‍മാര്‍, 17,450 വ്യാജ അഡ്രസുള്ള വോട്ടര്‍മാര്‍, 4246 മിശ്ര കുടുംബങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍, 51,365 വോട്ടര്‍മാരെ കൂട്ടമായി ചേര്‍ത്തു, ഇവിടെ നിന്ന് മത്സരിച്ച രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും വിജയിച്ചു എന്നാണ് അനുരാഗ് ഠാക്കൂറിന്റെ ആരോപണം.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയില്‍ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടുകള്‍ ഉണ്ടെന്നും ബിജെപി ആരോപിക്കുന്നു. 71,977 വ്യാജ അഡ്രസുള്ള വോട്ടര്‍മാര്‍, 19,512 ഇരട്ട വോട്ടര്‍മാര്‍, 92,747 കൂട്ടത്തോടെ ചേര്‍ക്കപ്പെട്ട വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് രണ്ട് ലക്ഷം സംശയാസ്പദമായ വോട്ടര്‍മാര്‍ എന്ന് ബിജെപി ആരോപിക്കുന്നത്.