

ഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിൽ ലോക്സഭയിൽ മുട്ടുമടക്കിയതിന് പിന്നാലെ പ്രതിപക്ഷ നിലപാട് ആയുധമാക്കി ഭരണപക്ഷം. ഇൻഡ്യാ സഖ്യം സ്ത്രീവിരുദ്ധരെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി നീക്കം. പ്രതിപക്ഷത്തോട് വനിതകൾ കണക്ക് ചോദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. സർക്കാർ കൊണ്ടുവന്ന ബിൽ ലോക്‌സഭയിൽ പരാജയപ്പെടുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്.
സീറ്റുകൾ കൂട്ടുന്നതിനെ എതിർക്കുന്നവർ എസ്‌സി, എസ്‍ടി സീറ്റുകൾ കൂട്ടുന്നതിനേയും എതിർക്കുകയാണെന്നും വലിയ ജനസംഖ്യയെ ഉൾക്കൊള്ളാൻ വേണ്ടിയാണ് മണ്ഡല പുനർനിർണയം നടത്താൻ ശ്രമിച്ചതെന്നും അമിത് ഷാ പറഞ്ഞു.
"48 ലക്ഷം വരെ ജനസംഖ്യയുള്ള മണ്ഡലങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഒരു എംപിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ് നിലവിലെ ലോക്സഭാ സീറ്റുകൾ. 20 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 127 മണ്ഡലങ്ങളുണ്ട്. മണ്ഡല പുനർനിർണയം നടത്താൻ അനുവദിക്കണം. മണ്ഡല പുനർനിർണയവുമായി സഹകരിച്ചാൽ അസന്തുലിതാവസ്ഥ പരിഹരിക്കാം. ഇന്ദിരാ ഗാന്ധി സർക്കാരിൻ്റെ കാലത്താണ് മണ്ഡല പുനർനിർണയം മരവിപ്പിച്ചത്. ഭരണത്തിൽ ഉള്ളപ്പോഴും അല്ലാത്തപ്പോഴും കോൺഗ്രസ് മണ്ഡല പുനർനിർണയത്തെ എതിർക്കുകയാണ്," അമിത് ഷാ പറഞ്ഞു.
"2029 ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കണമെങ്കിൽ ഇപ്പോൾ ബിൽ പാസാക്കണം. 2027 സെൻസസിൻ്റെ അടിസ്ഥാനത്തിൽ 2029ൽ വനിതാ സംവരണം നടപ്പാക്കാൻ ബുദ്ധിമുട്ടാണ്. 2011ലെ സെൻസസിൻ്റെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടത് അനിവാര്യമാണ്. രാഹുൽ ഗാന്ധി സഭയിലെ സമയം പാഴാക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പാർലമെൻ്റിനെ ശല്യപ്പെടുത്തുകയാണ്. ഈ രീതി രാഹുൽ ഗാന്ധി അവസാനിപ്പിക്കണം. സഭയിൽ എങ്ങനെ പെരുമാറണമെന്ന് രാഹുൽ ഗാന്ധി പ്രിയങ്കയിൽ നിന്നെങ്കിലും പഠിക്കണം," അമിത് ഷാ വിമര്‍ശിച്ചു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷ നേടാനാവാതെ വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടിരുന്നു. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത് 298 പേരാണ്. 230 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാത്തത് നിര്‍ഭാഗ്യകരമാണെന്ന് കിരണ്‍ റിജിജു പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ കൊണ്ടുവരുന്നത് 2023ലെ വനിതാ സംവരണ ബില്‍ അല്ലെന്നും വനിതകളെ മറയാക്കി രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ബിജെപിയുടെ നാണംകെട്ട ശ്രമമാണെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രതികരിച്ചിരുന്നു.