ന്യൂഡൽഹി: പൗരത്വ നിയമത്തിൽ കൂടുതൽ ഇളവുമായി കേന്ദ്രസർക്കാർ. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തിയ മുസ്ലീം ഇതരർക്ക് മാത്രമാണ് ഇളവ്. 2024 ഡിസംബർ 31 വരെ എത്തിയ മുസ്ലീം ഇതരർക്ക് പാസ്പോർട്ടോ യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിൽ തങ്ങാം. സിഎഎ പ്രകാരം 2014 ഡിസംബർ 31 വരെ എത്തിയവർക്ക് മാത്രമായിരുന്നു മുമ്പ് ഇളവ് കിട്ടിയത്.
തിങ്കളാഴ്ച മുതൽ നിലവിൽവന്ന ഇമിഗ്രേഷൻ ആൻ്റ് ഫോറിനേഴ്സ് നിയമപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റ ഉത്തരവ്. മതപീഡനം മൂലം ഈ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബറിന് ശേഷം എത്തിയവർക്ക് ആശ്വാസം നൽകുന്നതാണ് കേന്ദ്രസർക്കാർ നടപടി. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങളിലുള്ളവർക്കാണ് ഇളവ് നൽകുക. 2014 ഡിസംബർ 31 വരെ എത്തിയവർക്ക് പൗരത്വ നിയമഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർ മതപരമായ പീഡനമോ, ഭയമോ കാരണം ഇന്ത്യയിൽ അഭയം തേടാൻ നിർബന്ധിതരായിട്ടുണ്ട്. 2024 ഡിസംബർ 31-നോ അതിനുമുമ്പോ പാസ്‌പോർട്ട് അല്ലെങ്കിൽ മറ്റ് യാത്രാ രേഖകൾ ഉൾപ്പെടെയുള്ള സാധുവായ രേഖകളില്ലാത്തവർ, പാസ്‌പോർട്ട് അല്ലെങ്കിൽ മറ്റ് യാത്രാ രേഖകൾ ഉൾപ്പെടെയുള്ള സാധുവായ രേഖകളോടെ രാജ്യത്ത് പ്രവേശിച്ച്,സാധുത കാലഹരണപ്പെട്ടവർ എന്നിവർക്കാണ് ഇളവ് എന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.