
ഡൽഹി: ലോക്സഭയിൽ ജസ്റ്റിസ് യശ്വവന്ത് വർമയെ ഇംപീച്ച്മെൻ്റ് നടപടികൾ ആരംഭിച്ച് കേന്ദ്രം സർക്കാർ. ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കിട്ടിയ സംഭവത്തിലാണ് ഇംപീച്ച്മെൻ്റ്. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാർ ഒപ്പിട്ട പ്രമേയം അംഗീകരിച്ചു.
യശ്വന്ത് വർമയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെയും സഭാ സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സുപ്രീം കോടതി ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദർ മോഹൻ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരാണ് മൂന്നംഗ സമിതിയിൽ ഉൾപ്പെടുന്നത്. കമ്മിറ്റി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
മാര്‍ച്ച് 14 ന് രാത്രി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. കത്തിയമര്‍ന്ന നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. എന്നാൽ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വീഡിയോ കണ്ട് ഞെട്ടിയെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം.
അനധികൃത പണം കണ്ടെത്തിയതിന് പിന്നാലെ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സുപ്രീം കോടതി കൊളീജിയം നല്‍കിയ ശുപാര്‍ശയിലായിരുന്നു സ്ഥലം മാറ്റിയത്. അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ യശ്വന്ത് വര്‍മയ്ക്ക് ജുഡീഷ്യല്‍ വിലക്കും സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്നു. സ്ഥലം മാറിയെത്തുന്ന യശ്വന്ത് വര്‍മയ്ക്ക് ഔദ്യോഗിക ഉത്തരവാദിത്തങ്ങളൊന്നും ഏല്‍പ്പിക്കരുതെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം.