

ഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി പ്രദേശങ്ങളും സമീപ ജില്ലകളും പാനൽ അംഗങ്ങൾ നേരിട്ട് സന്ദർശിക്കണമെന്നാണ് നിർദേശം. രാജ്യത്തുടനീളം നിയമവിരുദ്ധ കുടിയേറ്റം കാരണം ഉണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനുമായി മേയ് മാസത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്.
വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിലും സാമൂഹിക വിഭാഗങ്ങൾക്കിടയിലും ഉണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് സമിതി ശാസ്ത്രീയമായ പഠനം നടത്തും. അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സാമൂഹിക-പരിസ്ഥിതി ഘടകങ്ങൾ എന്നിവ ജനസംഖ്യാ മാറ്റത്തിന് കാരണമാകുന്നുണ്ടോ എന്നും പാനൽ പരിശോധിക്കും. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടായിരിക്കും പാനലിന്റെ പ്രവർത്തനമെന്ന് അമിത് ഷാ അറിയിച്ചു.
അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്ന് നടന്ന യോഗത്തിൽ യോഗത്തിൽ ഉന്നത എംഎച്ച്എ ഉദ്യോഗസ്ഥർ പങ്കെടുത്തു.മെയ് 26 ന് കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചിരുന്നു. ജൂൺ 2 ന് പാനൽ ആദ്യ യോഗം ചേർന്നിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകർ നവോലേക്കർ നയിക്കുന്ന പാനൽ, ജനസംഖ്യാപരമായ മാറ്റങ്ങൾ, പ്രത്യേകിച്ച് അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ പഠിക്കുന്നതിനായി അതിർത്തി ജില്ലകൾ, മെട്രോപൊളിറ്റൻ പ്രദേശങ്ങൾ, വ്യാവസായിക പട്ടണങ്ങൾ എന്നിവ സന്ദർശിച്ചേക്കും.