

ഡൽഹി: ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്പ്) പരിഷ്കരിച്ചുകൊണ്ട് ഡൽഹിയിലുടനീളം മലിനീകരണ നിയന്ത്രണ നടപടികൾ കർശനമാക്കാൻ നീക്കം. നാഷണൽ ക്യാപിറ്റൽ റീജിയണിലെയും (എൻസിആർ) സമീപ പ്രദേശങ്ങളിലും നടപടികൾ കർശനമാക്കാനാണ് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ്റെ (സിഎക്യുഎം) തീരുമാനം. ഡൽഹിയിലെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരുന്നതിനാലാണ് തീരുമാനം.
പുതുക്കിയ ഷെഡ്യൂളിന്റെ ഭാഗമായി, ഗ്രാപ്പ് രണ്ടാം ഘട്ടത്തിൽ സ്വീകരിക്കേണ്ട നിരവധി നടപടികൾ, ഒന്നാം ഘട്ടത്തിലേക്ക് മാറ്റി. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനായി തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗതം സമന്വയിപ്പിക്കുക, പത്രങ്ങൾ, ടിവി, റേഡിയോ എന്നിവയിലൂടെ പൊതു മലിനീകരണ മുന്നറിയിപ്പുകൾ നൽകുക, ഓഫ്-പീക്ക് യാത്ര പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത നിരക്കുകളോടെ സിഎൻജി/ഇലക്ട്രിക് ബസ് ഫ്ലീറ്റുകളും മെട്രോ ഫ്രീക്വൻസിയും കൂട്ടി പൊതുഗതാഗതം വർധിപ്പിക്കുക എന്നിവയാണ് പ്രധാന നടപടികൾ.
ഡൽഹിയിലെ ദൈനംദിന വായു ഗുണനിലവാര സൂചിക (AQI) നിലവാരത്തെയും കാലാവസ്ഥാ പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള റാപിഡ് റെസ്പോൺസ് സംവിധാനമാണ് ഗ്രാപ്പ്. വിശദമായ ശാസ്ത്രീയ വിലയിരുത്തലുകൾ, കൂടിയാലോചനകൾ, വിദഗ്ദ്ധ ശുപാർശകൾ, വർഷങ്ങളുടെ ഫീൽഡ് പഠനങ്ങൾ എന്നിവയ്ക്ക് ശേഷമാണ് ഗ്രാപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്.