ചെന്നൈ: കോയമ്പത്തൂർ കൂട്ട ബലാത്സംഗക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഏറ്റുമുട്ടലിന് ഒടുവിലാണ് തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരെ പിടികൂടിയത്. കാലുകളിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം ഉണ്ടായത്. സുഹൃത്തിനെ ആക്രമിച്ച ശേഷം വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ബൃന്ദാവൻ നഗർ-എസ്‌ഐഎച്ച്‌എസ് കോളനി റോഡിന് സമീപം പെൺകുട്ടി ആൺസുഹൃത്തിനോട് സംസാരിച്ച് കൊണ്ടിരിക്കുന്നത് പ്രതികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇരുവരുടേയും സമീപത്തേക്ക് വന്ന പ്രതികൾ കല്ല് ഉപയോഗിച്ച് കാറിൻ്റെ ചില്ല് തകർത്ത ശേഷം സുഹൃത്തിനെ ആക്രമിച്ച് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകുയായിരുന്നു.
സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിന് ഒടുവിൽ ഒരു വിജനമായ പ്രദേശത്ത് വച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിലും ആൺസുഹൃത്തിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.