

ബെംഗളൂരു: മിന്നൽ പരിശോധനയ്ക്ക് വേഷം മാറിയെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്നും ഇറക്കിവിട്ട ഡ്രൈവർ കം കണ്ടക്ടർക്ക് സസ്പെൻഷൻ. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ ടി.ജി. രാമകൃഷ്ണയ്ക്കെതിരെയാണ് നടപടി. യാത്രക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുന്നതിനായി വേഷം മാറിയെത്തിയ മന്ത്രിയെ ചില്ലറയില്ലെന്ന കാരണം പറഞ്ഞാണ് കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിട്ടത്. മന്ത്രിയാണെന്ന് അറിയാതെയാണ് മോശമായി പെരുമാറിയതെന്നായിരുന്നു കണ്ടക്ടറുടെ വിശദീകരണം. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു.
ബിഎംടിസി ബസുകളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ രഹസ്യ യാത്ര. മാസ്ക് ധരിച്ചെത്തിയ മന്ത്രിയെ തിരിച്ചറിയാതെയായിരുന്നു കണ്ടക്ടറുടെ പ്രവർത്തി. ടിക്കറ്റിനായി 100 രൂപയുടെ നോട്ട് നൽകിയ മന്ത്രിയോട് കണ്ടക്ടർ ചില്ലറ ആവശ്യപ്പെടുകയായിരുന്നു. കയ്യിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞതോടെ തൻ്റെ കയ്യിലും ചില്ലറ ഇല്ലെന്ന് പറഞ്ഞ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടെ മറുത്തൊന്നും പറയാതെ മന്ത്രി ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു.
രാത്രി 7.10 മുതൽ 9.10 വരെ ഇത്തരത്തിൽ 10 ഓളം ബസുകളിലാണ് മന്ത്രി പരിശോധന നടത്തിയിരുന്നു. ജയമഹലിൽ നിന്നാരംഭിച്ച മന്ത്രിയുടെ യാത്ര ടിവി നഗർ. ആർടി നഗർ, സിബിഐ റോഡ്, ബെല്ലാരി റോഡ്, ഹെബ്ബാൾ, ഭൂപസാന്ദ്ര, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ബൈരതി ബാന്ദേ എന്നീ റൂട്ടുകളിലൂടെ ഗെഡലഹള്ളിയിലാണ് അവസാനിച്ചത്. ഇതിന് പിന്നാലെ ഓട്ടോറിക്ഷയിലും മന്ത്രി യാത്ര ചെയ്തു. യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സ്റ്റോപ്പിൽ നിർത്താതിരുന്നതിന് ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മന്ത്രി നടപടിയുമെടുത്തു.