പാട്ന: ബിഹാറിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. പാട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ചാണ് ബിജെപി കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പിന്നാലെ സംഘർഷം ഉടലെടുത്തത്.
രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും കോൺഗ്രസ് പ്രവർത്തകരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നുമാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ ബിജെപി പ്രവർത്തകരാണ് സംഘഷാവസ്ഥ സൃഷ്ടിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ ബിജെപി പ്രവർത്തകർ കോൺഗ്രസ് ഓഫീസിന്‍റെ ഗേറ്റിൽ ചവിട്ടുകയും ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്യുന്നതായി കാണാം.
അതേസമയം ബിജെപിക്ക് ഉചിതമായ മറുപടി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ സർക്കാരിന്റെ ഇടപെടലുണ്ട്. നിതീഷ് കുമാർ തെറ്റ് ചെയ്യുകയാണെന്നും കോൺഗ്രസ് പ്രവർത്തകൻ ഡോ. അശുതോഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
വോട്ട് ചോരി ആരോപിച്ച് നടന്ന റാലിക്കിടെ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി കേസ് കൊടുത്തിരുന്നു. സംഭവത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആളെ അറസ്റ്റ് ചെയ്തതായി ദർഭംഗ പൊലീസ് അറിയിച്ചു. സിങ്വാരയിലെ ഭാപുര ഗ്രാമത്തിൽ നിന്നുള്ള റഫീഖ് എന്ന രാജയെയാണ് അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.