ഡൽഹി: ട്രംപ് -മംദാനി കൂടിക്കാഴ്ചയെ പുകഴ്ത്തി കോൺഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂർ. വിയോജിപ്പുകൾ തെരഞ്ഞെടുപ്പിന് മുൻപാകണമെന്നും അത് കഴിഞ്ഞാൽ രാജ്യനന്മയ്ക്കായി ഒന്നിച്ചുനിൽക്കണമെന്നുമാണ് ശശി തരൂർ എക്സിൽ കുറിച്ചത്. അങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കേണ്ടത് എന്നും തരൂർ എക്സിൽ കുറിച്ചു.
ഇങ്ങനെയായിരിക്കണം ജനാധിപത്യം പ്രവർത്തിക്കേണ്ടത് എന്ന കുറിച്ചാണ് ശശി തരൂർ എക്‌സ് പോസ്റ്റ് ആരംഭിക്കുന്നത്. "തെരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനു വേണ്ടി ആവേശത്തോടെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ, രണ്ടുപേരും സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കണം. ഇന്ത്യയിൽ ഇങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി എന്റെ പങ്ക് ഞാൻ നിർവഹിക്കുന്നുമുണ്ട്," ശശി തരൂർ എക്സിൽ കുറിച്ചു.
ന്യൂയോര്‍ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പരസ്പരം പോരടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് മംദാനിയെ പ്രശംസിച്ച് സംസാരിച്ചു.
മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും സൗഹൃദപരമായിരുന്നെന്നും മംദാനി നല്ല മേയറായിരിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. 'വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ട്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരുപോലെ ചെയ്യാല്‍ താല്‍പ്പര്യമുള്ള ഒരു കാര്യം, ഞങ്ങളുടെ ഈ സിറ്റി മികച്ച നിലയില്‍ ആക്കുക എന്നതാണ്,' ട്രംപ് പറഞ്ഞു.