

ന്യൂഡല്‍ഹി: ഫരീദാബാദില്‍ നിന്നും 250 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും എകെ-47 നും, പിസ്റ്റളുകളുമടക്കം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഡല്‍ഹിയില്‍ കാറിലെ സ്‌ഫോടനമെന്നത് ആക്രമണത്തില്‍ ഭീകരാക്രമണമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നു. ഏറെ തിരക്കുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. സാവധാനത്തില്‍ നീങ്ങിക്കൊണ്ടിരുന്ന ഐ 20 കാര്‍ ആണ് കത്തിയത്. കാറിനുള്ളില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
കാര്‍ ചുവന്ന സിഗ്നലില്‍ നിര്‍ത്തി. ഇതിനിടൊയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് സംശയം. കാര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തുള്ള കാറുകളിലേക്കും തീ പടര്‍ന്നത് ആഘാതം വര്‍ധിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അടക്കം അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചത്.
നാളെ ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡല്‍ഹിയിലെ സ്‌ഫോടനം. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
ഹരിയാനയില്‍ ഫരീദാബാദില്‍ നിന്നാണ് ജമ്മു കശ്മീര്‍ പൊലീസ് 350 കിലോ സ്‌ഫോടക വസ്തുക്കള്‍ എകെ 47 റൈഫിളും ഒരു പിസ്റ്റളും, മൂന്ന് മാഗസീനുകളും, 20 ടൈമറുകളും, ഒരു വാക്കി ടാക്കി സെറ്റും അടക്കം കണ്ടു പിടിച്ചത്. ധൗജ് ഗ്രാമത്തില്‍ വാടകയ്‌ക്കെടുത്തിരുന്ന വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. നേരത്തെ അറസ്റ്റിലായ ജമ്മു കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായും സംശയിക്കുന്നുണ്ട്.
ആദില്‍ അഹമ്മദ് റാത്തെര്‍ എന്ന ഡോക്ടറെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പതിച്ചതിന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തത്.
ചോദ്യം ചെയ്യലില്‍ ഡോ. ആദില്‍ അഹമ്മദ് റാത്തര്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. മുജാഹില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ പക്കല്‍ നിന്നാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്.
നേരത്തെ, അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ റാത്തറിന്റെ ലോക്കറില്‍ നിന്ന് ഒരു എകെ-47 റൈഫിളും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് റാത്തറിനെതിരെ ആയുധ നിയമപ്രകാരവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നു.