ഡൽഹി: കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കവും പാളിയതോടെ ഡൽഹിയിലെ വായു ഗുണനിലവാരം ഏറ്റവും ഗുരുതര ഘട്ടത്തിലെത്തി. മലിനവായു ശ്വസിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടരുന്നുണ്ട്. ഓരോ നാല് വീടുകളിലും മൂന്നിൽ ഒരാളെങ്കിലും അസുഖ ബാധിതരാണെന്നാണ് സർവേ റിപ്പോർട്ടുകൾ. അസുഖം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളിലും വയോധികരിലുമാണ്. ഒരാഴ്ച ഡൽഹിയിൽ നിന്ന് മാറിനിൽക്കൂ എന്നാണ് ശ്വാസകോശ വിദഗ്ധരുടെ നിർദേശം.
മഞ്ഞുകാലം തുടങ്ങിയ ഉത്തരേന്ത്യയിൽ അന്തരീക്ഷ മലിനീകരം ഏറ്റവുമധികം ഡൽഹിയിലാണ്. വിഷലിപ്തമായ മൂടൽമഞ്ഞ് ഡെൽഹിയിൽ എല്ലാ വർഷവും ദുരിതം സൃഷ്ടിക്കാറുണ്ട്. കണ്ണെരിച്ചിലും തൊണ്ട വരണ്ട് ,ശ്വാസം എടുക്കാനാകാതെയും പലരും ബുദ്ധിമുട്ടുന്നതാണ് ഒരു ലക്ഷണം. രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിക്കഴിഞ്ഞു.
ദീപാവലി ആഘോഷങ്ങളോടെ ഉയർന്ന പുകപടലമാണ് കൂടുതൽ പ്രശ്നം സൃഷ്ടിച്ചത്. ഒരാഴ്ച ഡൽഹിയിൽ നിന്ന് മാറിനിൽക്കു എന്നാണ് ശ്വാസകോശ വിദഗ്ധരുടെ നിർദേശം. അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന സർവേ റിപ്പോർട്ടുകളുമുണ്ട്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്ന് 15,000 ത്തോളം പേരിൽ നടത്തിയ സർവേയിൽ ശ്വാസകോശ രോഗബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയെന്നാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബറിൽ 56 ശതമാനം വീടുകളിലും ഒന്നോ അതിലധികമോ രോഗികളുണ്ടായിരുന്നു. ഒരുമാസം കൊണ്ട് അത് 75 ശതമാനമായി. H3N2 ഇൻഫ്ലുവൻസയും മറ്റ് പകർച്ചവ്യാധികളും വർധിക്കുകയാണ്. ഗ്രീൻ ക്രാക്കറുകൾക്ക് മാത്രമാണ് ദീപാവലിക്ക് അനുമതിയെങ്കിലും മറ്റ് പടക്കങ്ങളും വ്യാപകമായി വിറ്റഴിക്കപ്പെട്ടു. താപനില താഴ്ന്നതും കാർഷകർ വൈക്കോൽ കത്തിക്കുന്നതും വാഹനപ്പുകയുമാണ് മറ്റ് കാരണങ്ങൾ.