
ഭോപ്പാല്‍: മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി അറസ്റ്റിലായ ഡോക്ടര്‍ പ്രവീണ്‍ സോണി. കോള്‍ഡ്രിഫ് സിറപ്പുകള്‍ വിതരണം ചെയ്യുന്നതിന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് 10 ശതമാനം കമ്മീഷന്‍ വാങ്ങിയിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
മരുന്ന് കുടിച്ച കുട്ടികളില്‍ സമാന ലക്ഷണങ്ങള്‍ പ്രകടമായിട്ടും മുന്നറിയിപ്പ് നല്‍കാനോ ആരോഗ്യവകുപ്പിനെ അറിയിക്കാനോ ഡോക്ടര്‍ ശ്രമിച്ചില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവനക്കേള്‍ പത്ത് ശതമാനം കമ്മീഷനാണ് ഡോക്ടര്‍ മുന്‍ഗണന നല്‍കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
23 കുട്ടികളാണ് ഡോക്ടര്‍ പ്രവീണ്‍ സോണി നല്‍കിയ കോള്‍ഡ്രിപ് കഫ്‌സിറപ്പ് കഴിച്ച് മരിച്ചത്. 24.54 രൂപ വിലയുള്ള ഒരു കുപ്പി കഫ്‌സിറപ്പിന് കമ്പനിയില്‍ നിന്ന് ഡോക്ടര്‍ വാങ്ങിയ പത്ത് ശതമാനം കമ്മീഷന്‍ 2.54 രൂപയാണ്. ഈ തുകയ്ക്കു വേണ്ടിയാണ് ഡോക്ടര്‍ കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തത്.
മധ്യപ്രദേശിലെ പരാസിയയില്‍ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായിരുന്ന പ്രവീണ്‍ സോണി സ്വകാര്യ ക്ലിനിക്കും നടത്തിയിരുന്നു. നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫിക്‌സഡ്-ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനു ശേഷവും തന്റെ സ്വകാര്യ ക്ലിനിക്കില്‍ ഇയാള്‍ ഇതേ മരുന്ന് കുട്ടികള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് സിറപ്പ് നിര്‍മിച്ചത്. വൃക്ക തകരാറിന് കാരണമാകുന്ന വിഷാംശമുള്ള ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കോള്‍ഡ്രിഫിന്റെ അപകടസാധ്യതകള്‍ അറിഞ്ഞിട്ടും പ്രവീണ്‍ സോണി പതിവായി കുഞ്ഞുങ്ങള്‍ക്ക് ഇത് നിര്‍ദേശിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രവീണ്‍ സോണിക്കു പുറമേ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗനാഥനും പൊലീസ് കസ്റ്റഡിയിലാണ്. കമ്പനി അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനിയില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, സിറപ്പിന് പത്ത് ശതമാനം കമ്മീഷന്‍ വാങ്ങിയിരുന്നുവെന്ന വാദം കോടതിയില്‍ പ്രവീണ്‍ സോണിയുടെ അഭിഭാഷകന്‍ നിഷേധിച്ചു. പൊലീസ് കെട്ടിച്ചമച്ചതാണ് ഇതെന്നും കമ്മീഷന്‍ വാങ്ങിയെന്ന വാദം തെറ്റാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.