

ഡൽഹി: വീട്ടമ്മമാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി. കുടുംബം നോക്കുന്ന സ്ത്രീകള്‍ രാഷ്ട്ര നിര്‍മാതാക്കളാണ്. റോഡ് അപകടത്തിൽപ്പെട്ട് മരിക്കുന്ന സ്ത്രീകളുടെ നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ അവര്‍ക്ക് മാസം 30,000 രൂപ എന്ന നിരക്കില്‍ അധിക തുക കണക്കാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.
കുടുംബക്ഷേമത്തിലും സാമൂഹ്യ വികസനത്തിലും വീട്ടമ്മമാരുടെ പങ്ക് കാലക്രമേണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിച്ചുകൊണ്ടാണ് 30,000 രൂപയെന്ന പ്രതിമാസ കണക്കിലേക്ക് കോടതി എത്തിയത്.
സ്ത്രീകളെ വീട്ടമ്മമാര്‍ എന്ന് വിശേഷിപ്പിക്കരുത്. അവരുടെ സംഭാവനയെ കുറച്ചു കാണരുതെന്നും സുപ്രീം കോടതി പറഞ്ഞു. വീട്ടു ജോലികള്‍ക്കപ്പുറം കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിലും ഭാവി തലമുറകളെ വളര്‍ത്തുന്നതിലും അവരുടെ പങ്ക് വളരെ വലുതാണെന്നും സുപ്രീം കോടതി പറഞ്ഞു.