

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്നത് ഹീനമായ ഭീകരാക്രമണമെന്ന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം നടന്നത്. ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഔപചാരിക പ്രമേയം പാസാക്കുന്നതിന് മുമ്പായി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് രണ്ട് മിനുട്ട് മൗനം പാലിച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ ഡല്‍ഹി സ്‌ഫോടനത്തെ ഭീകരാക്രമണമായി പ്രഖ്യാപിച്ചത്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു. യുഎപിഎ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത് കശ്മീര്‍ സ്വദേശിയായ ഡോ. ഉമര്‍ ഉന്‍ നബി ആണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയില്‍ ഉമര്‍ ആണെന്നാണ് സ്ഥിരീകരണം. സ്‌ഫോടനം നടത്തിയതും ഉമര്‍ തന്നെയാണെന്നാണ് സ്ഥിരീകരണം. ഇതിനിടയില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി പിടിയിലായി.
ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ മുഹമ്മദ് ആരിഫാണ് പിടിയിലായത്. ഉത്തര്‍പ്രദേശ് എടിഎസ് കാണ്‍പൂരില്‍ നിന്നാണ് ആരിഫിനെ പിടികൂടിയത്. മുഹമ്മദ് ആരിഫ് അറസ്റ്റിലായ ഡോ. ഷഹീനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തല്‍.
ഭീകരസംഘത്തിലെ മറ്റ് പ്രധാന അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ഉമര്‍ പരിഭ്രാന്തനായി കാര്‍ ട്രാഫിക് കുരുക്കില്‍ വെച്ച് പൂര്‍ത്തിയാക്കാത്ത സ്‌ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിച്ചതാവാം എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്നത്.
ഡല്‍ഹിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ പ്രവേശനം നിരോധിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷനും അടച്ചിടും.