ഡൽഹി: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഉഭയകക്ഷി വ്യാപാര കരാറിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്നും ദേശ താൽപ്പര്യം മുന്‍നിർത്തി തുടർനടപടിയെടുക്കുമെന്നും വാണിജ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രത്യാഘാതകള്‍ പഠിച്ചുവരികയാണ് എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യക്കെതിരെ 25 ശതമാനം താരിഫ് ചുമത്തിയ ട്രംപിൻ്റെ പ്രഖ്യാപനത്തോട് ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ തീരുവ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ് നൽകിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയാകാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ട്രംപ് രംഗത്തെത്തിയത്. തുടർ ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. തീരുവ സംബന്ധിച്ച് ധാരണയിലെത്താനുള്ള സമയം നാളെ അവസാനിക്കാനിരിക്കെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. നേരത്തെ 26 ശതമാനം തീരുവയായിരുന്നു ഇന്ത്യക്ക് മേൽ ചുമത്തിയത്.