
ബറേലി: നടി ദിഷ പഠാനിയുടെ ഉത്തർപ്രദേശിലെ ബറേലിയിലുള്ള വീടിന് നേരെ അജ്ഞാതർ വെടിയുതിർത്ത സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രോഹിത് ഗോദരയുടെ കീഴിലുള്ള ഗോൾഡി ബ്രാർ ഗ്യാങ്. ദേവതകളെയും സനാതന ധർമത്തെയും അപമാനിക്കുന്നത് അനുവദിക്കില്ലെന്നും വെടിവയ്പ്പ് ഒരു ട്രെയിലർ മാത്രമാണെന്നും സംഘത്തിലെ അംഗമായ വീരേന്ദ്ര ചരൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെ ദിഷ പഠാനി അപമാനിച്ചുവെന്നും പോസ്റ്റിൽ വീരേന്ദ്ര ചരൺ അവകാശപ്പെട്ടു. "അടുത്ത തവണ, അവളോ മറ്റാരെങ്കിലുമോ നമ്മുടെ മതത്തോട് അനാദരവ് കാണിച്ചാൽ, അവരെ അവരുടെ വീട്ടിൽ നിന്ന് ജീവനോടെ പോകാൻ ഞങ്ങൾ അനുവദിക്കില്ല," വീരേന്ദ്ര ഭീഷണി മുഴക്കി.
"ഈ സന്ദേശം അവർക്കുവേണ്ടി മാത്രമല്ല, എല്ലാ സിനിമാ കലാകാരന്മാർക്കും അവരുമായി ബന്ധപ്പെട്ട ആളുകൾക്കും വേണ്ടിയുള്ളതാണ്. ഭാവിയിൽ ആരെങ്കിലും നമ്മുടെ മതത്തോടും സന്യാസിമാരോടും ബന്ധപ്പെട്ട് ഇത്തരം അനാദരവ് കാണിച്ചാൽ, അതിൻ്റെ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകുക. നമ്മുടെ മതത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് മതവും മുഴുവൻ സമൂഹവും എല്ലായ്പ്പോഴും ഒന്നാണ്, അവരെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ കടമ," വീരേന്ദ്ര ചരൺ കുറിച്ചു.
നടിയുടെ പിതാവ് ജഗദീഷ് പഠാനി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് അഞ്ച് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് നടിയുടെ വീടിന് നേരെ വെടിവയ്പ്പുണ്ടായത്.