"ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി, 8.10 കോടി രൂപ നഷ്ടമായി"; പഞ്ചാബില്‍ മുന്‍ പൊലീസ് ഓഫീസര്‍ സ്വയം വെടിവെച്ച് മരിച്ചു
ഛണ്ഡീഗഡ്: സ്വയം വെടിവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ചികിത്സയിലിരുന്ന പഞ്ചാബിലെ മുന്‍ ഐജി അമര്‍ സിംഗ് ചഹല്‍ മരിച്ചു. പട്യാലയിലെ വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച അമര്‍ സിംഗ് ചാഹലിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
വലിയ സാമ്പത്തിക ബാധ്യതയും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതുമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അമറിന്റെ വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ പറയുന്നു. 8.10 കോടി രൂപയാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ അമറിന് നഷ്ടപ്പെട്ടത്.സാമ്പത്തിക ബാധ്യത മൂലം വലിയ മാനസിക പിരിമുറുക്കം നേരിട്ടതായും കുറിപ്പിൽ സൂചിപ്പിക്കുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തന്നെയാണ് കരുതുന്നതെന്നും മരണം സ്ഥിരീകരിച്ച പൊലീസ് ഓഫീസര്‍ വരുണ്‍ ശര്‍മ പറഞ്ഞു. 2015ലെ ഫരീദ്‌കോട്ട് വെടിവെപ്പ് കേസില്‍ ആരോപണ വിധേയനാണ് അമര്‍ സിംഗ്.
ഫരീദ്‌കോട്ട് കേസില്‍ 2023ല്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, സുഖ്ബീര്‍ സിംഗ് ബാദല്‍, മറ്റു പൊലീസുകാര്‍, ചഹല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
മരിച്ച അമര്‍ സിംഗിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മരണത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

