ഉത്തരാഖണ്ഡ്: ഉത്തരകാശിയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ നാല് മരണം. 50ഓളം പേരെ കാണാനില്ല. 25 പേരെ രക്ഷപെടുത്തി. ഹർഷിൽ സൈനിക ക്യാമ്പിൽ നിന്നും നാലുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനത്തിന് സൈന്യം എത്തിയിട്ടുണ്ട്. ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സിന്റെ 16 അംഗ സംഘം രക്ഷാ പ്രവർത്തനത്തിന് ഉത്തരകാശിയിൽ എത്തി. എൻഡിആർഎഫിന്റ മൂന്ന് സംഘവും എസ്‌ഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 150ഓളം സൈനികർ രക്ഷാപ്രവർത്തനത്തിനെത്തി. അപകടം നടന്ന് പത്ത് മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുപതോളം പേരെ ഇതിനകം രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഹർഷിലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കരസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 20-25 ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ച് പോയിട്ടുണ്ടാകാമെന്ന് പ്രദേശവാസികൾ പറയുന്നു.
ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തെ തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥർ ഉത്തരകാശിയിലേക്ക് പുറപ്പെട്ടു. ജില്ലാ മജിസ്‌ട്രേറ്റും എസ്‌പിയും ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ ധരാലിയിലേക്ക് തിരിച്ചെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സുധാൻശു അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തിയെ സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടക്കുന്നുവെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
ഉത്തരകാശിയിലെ തരാലി ഗ്രാമത്തിലേക്ക് കുന്നിന്‍ മുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നദിക്കരയില്‍ നിന്നും ആളുകള്‍ മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകാശി പൊലീസ് സോഷ്യല്‍ മീഡിയയില്‍ മേഘവിസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കുട്ടികളെയും മൃഗങ്ങളെയുമൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.