
ബജ്‌രംഗ്ദൾ നേതാവ് ജ്യേതി ശർമ്മക്ക് എതിരെ പരാതി നൽകി കന്യാസ്ത്രീകളുടെ കൂടെയുള്ള പെൺകുട്ടികൾ. ബജ്റംഗ്ദൾ പ്രവർത്തകർ മർദിച്ചെന്നും പെൺകുട്ടികൾ മൊഴി നൽകി. കമലേശ്വരി പ്രധാൻ അടക്കം മൂന്ന് പെൺകുട്ടികളാണ് നാരയൺപൂർ പൊലീസിൽ പരാതി നൽകിയത്.
അതേസമയം ജോൺ ബ്രിട്ടാസ്, ജോസ് കെ. മാണി, സന്തോഷ് കുമാർ എന്നിവർ കന്യാസ്ത്രീകളെ ദുർഗ് ജയിലിൽ സന്ദർശിച്ചു. ഇന്നലെ കോടതിയിൽ നടന്ന കാര്യങ്ങൾ അവരെ ധരിപ്പിച്ചെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ജാമ്യം ലഭിച്ചാൽ രാത്രി 8.30ക്കുള്ളിൽ ജയിലിൽ നിന്ന് മോചിപ്പിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഢ് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യ അപേക്ഷ പ്രോസിക്യൂഷൻ എതിർത്തിട്ടില്ല, കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് മാത്രമാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കന്യാസ്ത്രീകളുടെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങളിലും പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചിട്ടില്ല. കന്യാസ്ത്രീകളുടെ കുടുംബാഗങ്ങൾ ഛത്തീസ്ഗഢിൽ തുടരുകയാണ്.