

ഡൽഹി: ജനസംഖ്യാപരമായ മാറ്റങ്ങൾ നിരീക്ഷിക്കാൻ ഉന്നതല സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കമ്മിറ്റിക്ക് രൂപം നൽകിയത്. നിയമ വിരുദ്ധ കുടിയേറ്റം മൂലമുണ്ടാകുന്ന അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം പരിശോധിക്കാനാണ് ഈ സമിതിയെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക സന്തുലിതാവസ്ഥ, ഗോത്ര സമൂഹങ്ങളുടെ സംരക്ഷണം എന്നിവയ്‌ക്ക് നേരെയുള്ള പ്രശ്നത്തിന് ഈ കമ്മിറ്റി തുണയാകും. വിരമിച്ച ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവോലേക്കർ അധ്യക്ഷനായ സമിതിയിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദുർഗ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധൻ ഡോ. ഷാമിക രവി എന്നിവർ അംഗങ്ങളായിരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സെൻസസ് കമ്മീഷണറും സമിതിയുടെ ഭാഗമാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. രാജ്യത്തുടനീളം സംഭവിക്കുന്ന ജനസംഖ്യാ മാറ്റങ്ങളുടെ സമഗ്രമായ വിലയിരുത്തൽ നടത്താനും മതപരവും സാമൂഹികവുമായ സമൂഹങ്ങളുടെ തലത്തിൽ അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളുടെ രീതികൾ വിശകലനം ചെയ്യാനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.