ഗുജറാത്ത്: സംസ്ഥാനത്തെ അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും മിനിമം വേതനം കുത്തനെ വർധിപ്പിച്ച് ഹൈക്കോടതി. അംഗനവാടി വർക്കർമാരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 10,000 രൂപയിൽ നിന്നും 24,800 രൂപയായും, ഹെൽപ്പർമാർക്ക് 5,500 രൂപയിൽ നിന്നും 20,300 രൂപയായുമാണ് വർധിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എ.എസ്. സുപേഹിയ, ആർ.ടി. വചഹാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സംയുക്തമായോ സംസ്ഥാന സർക്കാർ മാത്രമായോ ജീവനക്കാർക്ക് പുതിയ വേതനം നൽകണമെന്നാണ് കോടതി നിർദേശം. 2025 ഏപ്രിൽ ഒന്ന് മുതൽക്കുള്ള കണക്കിൽ കുടിശിക സഹിതം നൽകണണെന്നും വിധിയിൽ പറയുന്നു.
ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആരംഭിച്ച സുപ്രധാന പദ്ധതിയാണ് അംഗൻവാടി. ചുമതലകളുടെ സ്വഭാവവും നിയമന രീതിയും കണക്കിലെടുക്കുമ്പോൾ, അംഗൻവാടി ജീവനക്കാർക്ക് അംഗൻവാടി ജീവനക്കാർക്കും 'ന്യായമായ വേതനത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
"10,000 രൂപ 5,500 രൂപ എന്നിങ്ങനെ തുച്ഛമായ തുകയാണ് അംഗൻവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും വേതനമായി നൽകുന്നത്. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആവശ്യങ്ങൾ, പ്രായപൂർത്തിയാകാത്തവരുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നിറവേറ്റുന്ന അംഗൻവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും ഉചിതമായ വേതനത്തിന്റെ അഭാവം മൂലം, അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിതം നയിക്കാൻ കഴിയുന്നില്ല എന്നതാണ് വിരോധാഭാസം. അതിനാൽ, അംഗൻവാടി ഇവർക്ക് "ജീവിത വേതനം" നിഷേധിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ്," കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന ശമ്പളപരിഷ്കരണങ്ങൾക്ക് അനുസരിച്ച് പുതിയ വേതനത്തിൽ ഭാവയിൽ മാറ്റം വരാമെന്നും കോടതി വ്യക്തമാക്കി.