
ഡൽഹി: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ഡൽഹി-എൻസിആറിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വാഹന ഗതാഗത പൂർണമായും സ്തംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച മഴയിൽ നിരവധി അണ്ടർപാസുകൾ വെള്ളത്തിനടിയിലായി, തെരുവുകളിലും വെള്ളം കയറി. രാജ്യ തലസ്ഥാനത്ത് ഇന്നും കനത്ത മഴയും ഇടിമിന്നലും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റ വകുപ്പിൻ്റെ മുന്നറിയിപ്പ്. പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും ആയി കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കനത്ത മഴ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റഡാറിൽ നിന്നുള്ള കണക്കു പ്രകാരം നാല് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഏകദേശം 90 വിമാനങ്ങൾ വൈകിയും സർവീസ് നടത്തുന്നു. ഡൽഹിയിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ 15 മിനിറ്റും, എത്തിച്ചേരുന്ന വിമാനങ്ങൾ അഞ്ച് മിനിറ്റ് വൈകിയുമാണ് സർവീസ് നടത്തുന്നത്. പല വിമാനക്കമ്പനികളും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നിരുന്നാലും, നിലവിൽ എല്ലാ വിമാനങ്ങളും സാധാരണ നിലയിലാണെന്ന് ഡൽഹി വിമാനത്താവളം അറിയിച്ചു. പല വിമാനക്കമ്പനികളും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ വിമാന വിവരങ്ങൾക്കായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും ഡൽഹി വിമാനത്താവളം എക്സ് പോസ്റ്റിൽ പറഞ്ഞു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ഡൽഹിയിലെ മോശം കാലാവസ്ഥ കാരണം, വിമാനങ്ങളുടെ പുറപ്പെടലുകളും/എത്തിച്ചേരലുകളും ബാധിച്ചേക്കാം. യാത്രക്കാർ അവരുടെ വിമാന നില പരിശോധിക്കണമെനന്ന് സ്‌പൈസ് ജെറ്റും, വ്യക്തമാക്കി.